3 വർഷത്തിനിടയിൽ പത്തിലേറെ തവണ അറ്റകുറ്റപ്പണി; ഒടുവിൽ ബേക്കൽ പാലത്തിലൂടെ വാഹനങ്ങൾ ഓടി തുടങ്ങും

ബേക്കൽ ∙ അറ്റകുറ്റപ്പണികൾക്കു ശേഷം കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാനപാതയിലെ ബേക്കൽ പാലത്തിലൂടെ ഇന്നു മുതൽ വാഹനങ്ങൾ ഓടി തുടങ്ങും. പാലത്തിന്റെ ഇരു ഭാഗങ്ങളിലെയും പ്രവേശന കവാടത്തിലെ കുഴി അടയ്ക്കുന്നതിനായി കഴിഞ്ഞ 29നാണ് ഇതിലൂടെയുള്ള ഗതാഗതം നിരോധിച്ചത്. കാസർകോട് ഭാഗത്ത് നിന്നു ബേക്കൽ പാലത്തിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്ന സ്ഥലത്താണു പതിവായി കുഴി രൂപപ്പെടുകയായിരുന്നു.
3 വർഷത്തിനിടയിൽ പത്തിലേറെ തവണയാണു അറ്റകുറ്റപ്പണി നടത്തിയിട്ടും പ്രശ്നം പരിഹരിച്ചിരുന്നില്ല. തുടർന്നാണു ജൂലൈ 29 ന് പാലത്തിലൂടെയുള്ള ഗതാഗതം 10 ദിവസത്തേക്ക് തടഞ്ഞ ശേഷം അറ്റകുറ്റപ്പണികൾ തുടങ്ങിയത്.പാലത്തിന്റെ ഇരു പ്രവേശന കവാടങ്ങളിലും 4 മീറ്ററിലധികം വീതിയിൽ നെടുനീളത്തിൽ ഒരു മീറ്റർ ആഴത്തിൽ കുഴിച്ചെടുത്താണ് ജോലി പൂർത്തീകരിച്ചത്.
ഇന്റർലോക്ക് നിരത്തിയ ശേഷം വശങ്ങളിൽ സിമന്റ് പാകിയിട്ടുണ്ട്. ഇത് ഉറയ്ക്കുന്നതിനു വേണ്ടിയാണ് പാലത്തിലൂടെയുള്ള ഗതാഗതം പുന:സ്ഥാപിക്കാൻ വൈകിയയത്. ഈ പാത കെഎസ്ടിപിയുടെ അധീനതയിലായിരുന്നപ്പോൾ 8 തവണ ഇതേ കുഴി അടച്ചിരുന്നു. ടാറിങ്, ഇന്റർലോക്ക്, കോൺക്രീറ്റു എന്നിവ എല്ലാം ചെയ്തിട്ടും ഫലമുണ്ടായിരുന്നില്ല. പാലം അടച്ചിട്ടതോടെ ഇതുവഴിയുള്ള വാഹനങ്ങൾ ഏറെയും ദേശീയപാതയിലൂടെയും ബസുകളും മറ്റും കോട്ടിക്കുളം റെയിൽവേ ഗേറ്റ് കടന്നു മൗവ്വൽ തച്ചങ്ങാട് വഴിയുമായിരുന്നു പോയിരുന്നത്. ഇന്നു മുതൽ ഈ പാലത്തിലൂടെ വാഹനങ്ങൾ ഓടുമെന്നു അധികൃതർ അറിയിച്ചു

