ബി.ആർ. ഷെട്ടിക്കും ഹരീഷ് സാൽവെയ്ക്കും രഹസ്യസ്വത്തെന്ന് പാൻഡൊറ രേഖകൾ

ന്യൂഡൽഹി:കടക്കെണിയിലായെന്ന് അവകാശപ്പെടുന്ന വ്യവസായി ബി.ആർ. ഷെട്ടി, മുൻ സോളിസിറ്റർ ജനറലും സുപ്രീംകോടതി അഭിഭാഷകനുമായ ഹരീഷ് സാൽവെ എന്നിവർക്കും വിദേശത്ത് കോടികളുടെ രഹസ്യസമ്പാദ്യമുണ്ടെന്ന് പാൻഡൊറ രേഖകളിൽ വെളിപ്പെടുത്തൽ.
രണ്ടരവർഷം മുമ്പുവരെ ഗൾഫ് രാജ്യങ്ങളിൽ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ഇന്ത്യക്കാരുടെ പട്ടികയിൽ മുൻനിരക്കാരിലൊരാളായിരുന്നു അബുദാബി ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന ബി.ആർ. ഷെട്ടി. എന്നാലിപ്പോൾ ബെംഗളൂരുവിൽ കഴിയുന്ന അദ്ദേഹത്തിനെതിരേ യാത്രാവിലക്കുണ്ട്. 50,000 കോടിയോളം രൂപയുടെ കടക്കാരനാണെന്നാണ് ഇൻവെസ്റ്റ്മെന്റ് റിസർച്ച് സ്ഥാപനമായ മഡ്ഡി വാട്ടേഴ്സ് 2020-ൽ റിപ്പോർട്ടുചെയ്തത്. ബാങ്ക് ഓഫ് ബറോഡയിൽ 2000 കോടി രൂപയുടെയും പഞ്ചാബ് നാഷണൽ ബാങ്കിൽ 800 കോടിയുടെയും വായ്പകൾക്ക് ജാമ്യക്കാരനാണ്. ഈ ബാങ്കുകളുടെ അഭ്യർഥന പ്രകാരമാണ് ഷെട്ടിക്കെതിരേ യാത്രാവിലക്ക് ഏർപ്പെടുത്തിയത്.
പാപ്പരാണെന്ന് പുറത്തു പറയുന്ന ഷെട്ടിക്ക് ജഴ്സിയിലും ബ്രിട്ടീഷ് വെർജീനിയ ഐലൻഡ്സിലുമായി ഓഫ്ഷോർ കന്പനികളുടെ ഒരു ശൃംഖല തന്നെയുണ്ടെന്ന് ‘പാൻഡൊറ പേപ്പേഴ്സ്’ വെളിപ്പെടുത്തുന്നു. 2013-ലാണ് ഈ കമ്പനികളിലേറെയും സ്ഥാപിതമായത്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷെട്ടിയുടെ പ്രധാനകമ്പനി ട്രാവലക്സ് ഹോൾഡിങ്സിന്റെ ശാഖകളുടെ ഓഹരികൾ ഓഫ്ഷോർ കമ്പനികൾ കൈയാളുന്നുണ്ട്. യു.എസിനും ബ്രിട്ടനും പുറമേ സ്വിറ്റ്സർലൻഡ്, പാനമ, ബ്രസീൽ, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലായി ട്രാവലക്സിന് 81 വ്യത്യസ്ത കമ്പനികളാണുള്ളത്.
ബി.ആർ. ഷെട്ടിയുടെ ഭാര്യ ചന്ദ്രകുമാരി രഘുറാം ഷെട്ടി, മകൻ ബിനയ് ഷെട്ടി, സഹോദരൻ ബി.എസ്. ഷെട്ടി തുടങ്ങിയവരുൾപ്പെടെ കുടുംബത്തിലെ ഒട്ടേറെ പേർക്ക് ഈ ഓഫ്ഷോർ കമ്പനികളിൽ ഓഹരിപങ്കാളിത്തമുണ്ട്. 2020-ന്റെ തുടക്കത്തിൽ രോഗബാധിതനായ ബി.എസ്. ഷെട്ടിയെ കാണാൻ ബെംഗളൂരുവിലെത്തിയ ബി.ആർ. ഷെട്ടിക്ക് യാത്രാവിലക്കിനെത്തുടർന്ന് പിന്നീട് ഗൾഫിലേക്ക് മടങ്ങാൻ കഴിഞ്ഞിട്ടില്ല. മാർച്ചിൽ സഹോദരൻ മരിക്കുകയും ചെയ്തു.
വെർജീനിയ ഐലൻഡ്സിൽ 2015-ൽ മർസൂൽ കമ്പനി ഏറ്റെടുത്ത കാര്യമാണ് പ്രമുഖഅഭിഭാഷകൻ ഹരീഷ് സാൽവെയെക്കുറിച്ചുള്ള വെളിപ്പെടുത്തൽ. ലണ്ടനിലെ പാർക് ടവറിൽ ഒരു ഫ്ലാറ്റ് സ്വന്തമാക്കാൻ വേണ്ടിയായിരുന്നു ഏറ്റെടുക്കൽ. മർസൂൽ കമ്പനിയുടെ 50000 ഓഹരികളാണ് സാൽവെയ്ക്ക് 2015 സെപ്റ്റംബറിൽ ലഭിച്ചത്. മർസൂലിന്റെ ഡയറക്ടറും സെക്രട്ടറിയുമാണ് സാൽവെയെന്ന് കമ്പനി രേഖകളിൽ പറയുന്നു. കമ്പനി ഏറ്റെടുത്ത കാലത്തുതന്നെ താൻ വിദേശഇന്ത്യക്കാരനാണെന്നും അതുകൊണ്ടു തന്നെ അനുമതിയോ വെളിപ്പെടുത്തലോ ആവശ്യമില്ലെന്നുമാണ് സാൽവെയുടെ പ്രതികരണം.

