കോവിഡ് വാക്സിന്റെ പാര്‍ശ്വഫലങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്കാന് വ്യവസ്ഥയില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: കോവിഡ് വാക്സിൻ സ്വീകരിക്കുന്നവർക്ക് കുത്തിവെപ്പ് മൂലം ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾക്കോ ആരോഗ്യ പ്രശ്നങ്ങൾക്കോ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ വ്യവസ്ഥയില്ലെന്ന് കേന്ദ്ര സർക്കാർ. വാക്സിൻ ഗുണഭോക്താവിന് പൂർണമായും സ്വന്തം ഇഷ്ടപ്രകാരം സ്വീകരിക്കാവുന്നതാണെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബേ രാജ്യസഭയിൽ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ഓരോ കേന്ദ്രത്തിലും വാക്സിൻ സ്വീകർത്താക്കളെ 30 മിനിറ്റ് നിരീക്ഷിക്കുന്നത് അടക്കമുള്ള മുൻകരുതൽ നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വാക്സിന്റെ പാർശ്വഫലങ്ങൾ അല്ലെങ്കിൽ കുത്തിവെപ്പ് മൂലം ഉണ്ടാകുന്ന സങ്കീർണതകൾ എന്നിവയ്ക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ടോ എന്ന ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്.
ജനുവരി 16 ന് ഇന്ത്യ രാജ്യവ്യാപകമായി കോവിഡ് വാക്സിനേഷൻ ആരംഭിച്ചിരുന്നു. ആരോഗ്യ പ്രവർത്തകർ, മുൻനിരപ്രവർത്തകർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നീ രണ്ട് വാക്സിനുകൾക്കാണ് ഇന്ത്യ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയിട്ടുള്ളത്.

