മാസപ്പടി; വേട്ടയാടുന്നത് മകളായതിനാൽ: നിങ്ങള്‍ക്ക് വേണ്ടത് എന്റെ രക്തം; മാധ്യമങ്ങളോട് മുഖ്യമന്ത്രി

തിരുവനന്തപുരം: വീണാ വിജയനെതിരായ മാസപ്പടി കേസില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. താനതിനെ ഗൗരവമായി കാണുന്നില്ലെന്നും കേസ് കോടതിയില്‍ നടക്കട്ടെയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ നീക്കമാണോ ഇതെന്ന ചോദ്യത്തോട് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു. ”കേസ് കോടതിയില്‍ നടക്കട്ടെ. എന്നെ ബാധിക്കുന്ന കാര്യമല്ല. നിങ്ങള്‍ വല്ലാതെ ബേജാറാകേണ്ട. ആരോപണം ശുദ്ധ അസംബന്ധമാണെന്ന് എല്ലാവര്ക്കും അറിയാം. എന്റെ രാജി വരുമോ എന്ന് മോഹിച്ച് നിന്നോളൂ. നിങ്ങള്‍ക്ക് വേണ്ടത് എന്റെ രക്തമാണ്”- മാധ്യമങ്ങളെ ഉദ്ദേശിച്ച് മുഖ്യമന്ത്രി പറഞ്ഞു.
മകള്‍ വാങ്ങിയത് സേവനത്തിനുള്ള പ്രതിഫലമാണെന്നും തന്റെ മകളായതിനാലാണ് വേട്ടയാടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മകള്‍ നടത്തിയ സ്ഥാപനം നല്കിയ സേവനത്തിനുള്ള പണമാണ് ലഭിച്ചത്. കള്ളപ്പണമല്ല. നികുതിയും കണക്കുകളും രേഖാമൂലം നല്‍കിയതാണ്. അത് മറച്ചു വച്ചല്ലേ നിങ്ങള്‍ പ്രചരണം നടത്തുന്നത്. അവിടെയാണ് ഇന്ന ആളുടെ മകള്‍ എന്ന പേരില്‍ പറയുന്നത്- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അന്തരിച്ച സിപിഎം നേതാവും പാര്‍ട്ടി സെക്രട്ടറിയുമായിരുന്ന കൊടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പാര്‍ട്ടി പ്രതിരോധിക്കാതിരിക്കുകയും വീണ വിജയന്റെ കേസിനെ പ്രതിരോധിക്കാന്‍ പാര്‍ട്ടി രംഗത്തിറങ്ങുകയും ചെയ്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചു.
‘അതിനെന്താ ആശ്ചര്യം. ബിനിഷിന്റെ കേസില്‍ കൊടിയേരിയെക്കുറിച്ചുള്ള പരാമര്‍ശം ഉണ്ടായില്ല. മകളുടെ കേസില്‍ അങ്ങനെ അല്ല. പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്’- മുഖ്യമന്ത്രി പറഞ്ഞു.

