ചണ്ഡീഗഢിലും മുന്നറിയിപ്പ്, സൈറൺ മുഴങ്ങി; വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത

ന്യൂഡൽഹി: പാക് പ്രകോപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കി. പഞ്ചാബ്, ഹരിയാണ, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ സുരക്ഷാ മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ ഛണ്ഡീഗഢിൽ ഷെല്ലാക്രമണ മുന്നറിയിപ്പ് ലഭിച്ചതായും റിപ്പോർട്ടുണ്ട്. എയർ സൈറൺ മുഴങ്ങിയതിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ സുരക്ഷിതയിടങ്ങളിലേക്ക് മാറി. വീട്ടിനുള്ളിൽനിന്ന് പുറത്തിറങ്ങരുതെന്നാണ് ജനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
ഛണ്ഡീഗഢിൽ കോളേജുകൾക്കും സ്കൂളുകൾക്കും നേരത്തെതന്നെ അവധി നൽകിയിരുന്നു. അവധിയിലുള്ള ആരോഗ്യപ്രവർത്തകരോട് തിരികെ ജോലിയിൽ പ്രവേശിക്കാനും ആവശ്യപ്പെട്ടിരുന്നു.
ഉത്തരാഖണ്ഡിലെ എല്ലാ ആശുപത്രികൾക്കും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഡോക്ടർമാരുടേയും ജീവനക്കാരുടേയും അവധികൾ റദ്ദാക്കിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് നടപടി.
ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ റെയിൽവേ സ്റ്റേഷനിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നൂറോളം പോലീസ് ഉദ്യോഗസ്ഥരെ റെയിൽവേ സ്റ്റേഷനുടനീളം വിന്യസിച്ചതായി നെല്ലൂർ റെയിൽവേ ഡിഎസ്പി മുരളീധരൻ പറഞ്ഞു. ഡോഗ് സ്കാഡും ബോംബ് സ്ക്വാഡും അടക്കമുള്ള ആറംഗ സംഘങ്ങളായി തിരിച്ചാണ് നിയോഗിച്ചിരിക്കുന്നത്. ഹോട്ടൽ, ബസ്സ്റ്റാൻഡ്, ലോഡ്ജുകൾ അടക്കം പരിശോധിച്ചതായി ഡിഎസ്പി പറഞ്ഞു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസിന്റെ അധ്യക്ഷതയിൽ മുംബൈയിൽ ഉന്നതതല യോഗം ചേരും. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ഭരണതല ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ഇതിനിടെ, അസമിൽ നടക്കുന്ന ബിഹു ആഘോഷ പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.

