സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമനിയന്ത്രണം: മുഖ്യമന്ത്രി തുറന്ന നോർത്ത് ഗേറ്റ് വീണ്ടും അടച്ചു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമങ്ങൾക്ക് നിയന്ത്രണം. മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോർത്ത് ബ്ലോക്കിൽ നേരത്തേ തന്നെ മാധ്യമങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരുന്നു. ഇതാണിപ്പോൾ മറ്റു മന്ത്രിമാരുടെ ഓഫീസിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. മന്ത്രിമാരുടെ ഓഫീസിൽ നിന്ന് അറിയിപ്പില്ലാതെ അക്രഡിറ്റഡ് മാധ്യമ പ്രവർത്തകർക്ക് പോലും ഇനി പ്രവേശനമുണ്ടാവില്ല.
ബന്ധപ്പെടേണ്ട വകുപ്പിൽ നിന്നുള്ള പ്രത്യേക ശുപാർശ കത്തില്ലാതെ പ്രവർത്തകരേയും ഉള്ളിലേക്ക് കയറ്റി വിടണ്ട എന്നാണ് സെക്യൂരിറ്റി ജീവനക്കാർക്ക് നൽകിയിരിക്കുന്ന നിർദേശം. അക്രഡിറ്റഡ് മാധ്യമ പ്രവർത്തകരെയും ഇപ്പോൾ ഗേറ്റിൽ തടയുന്നുണ്ട്.
പുതിയ സർക്കാർ അധികാരമേറ്റത് മുതൽ സെക്രട്ടേറിയറ്റിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇതോടെയാണ് സന്ദർശന സമയം വൈകീട്ട് മൂന്നുമണി മുതൽ അഞ്ചുമണി വരെയായി പരിമിതപ്പെടുത്തിയത്.
യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതിന് പിന്നാലെ സെക്രട്ടേറിയറ്റിലേക്കുള്ള മാധ്യമങ്ങളുടെ നിയന്ത്രണത്തിന്റെ കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞിരുന്നു. സെക്രട്ടേറിയറ്റിലേക്ക് പ്രവേശിക്കുന്ന ‘സമരഗേറ്റ്’ എന്നറിയപ്പെടുന്ന നോർത്ത് ഗേറ്റും പൂർണമായും അടച്ചിരിക്കുകയാണ്.

