ലഖിംപുർ ഖേരി: മന്ത്രി പുത്രനെ ഇന്ന് ചോദ്യം ചെയ്തേക്കും, ആശിഷ് മിശ്രക്കെതിരെ കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍

ദില്ലി: ലഖിംപുർ ഖേരി (Lakhimpur Kheri) കേസിൽ കേന്ദ്ര സഹമന്ത്രി അജയ്മിശ്രയുടെ മകൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്നലെ ചോദ്യം ചെയ്യലിൽ നിന്ന് വിട്ടു നിന്നിരുന്നു. മകൻ ഇന്ന് ഹാജരാകുമെന്ന് കേന്ദ്രസഹമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകം അടക്കം ഗുരുതരമായ 8 വകുപ്പുകളാണ് ആശിഷ് മിശ്രക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം മന്ത്രി പുത്രന്‍റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള നവജ്യോത് സിംങ് സിദ്ദുവിന്‍റെ നിരാഹാര സമരം തുടരുകയാണ്.
ലഖിംപുർ സമരത്തിനിടെ മരിച്ച പ്രാദേശിക മാധ്യമ പ്രവർത്തകൻ രമൺ കശ്യപിന്റെ വീട്ടിലാണ് നിരാഹാരം ഇരിക്കുന്നത്. അജയ്മിശ്രയെ അറസ്റ്റ് ചെയ്യും വരെ സിദ്ദു മൗനവ്രതത്തിലാണ്. കേന്ദ്ര സഹമന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്താലേ നീതി കിട്ടുവെന്ന് മരിച്ച പ്രാദേശിക മാധ്യമ പ്രവർത്തകന്റെ കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മാധ്യമ പ്രവർത്തകന്റെ വീട്ടിൽ കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ധു സത്യാഗ്രഹം തുടരുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ കേന്ദ്രസഹമന്ത്രിയുടെ മകനെ സംരക്ഷിക്കുകയാണെന്ന് പഞ്ചാബ് പൊതുമരാമത്ത് വകുപ്പ് മന്ത്രി വിജയ് ഇന്തർ സിംഗ്ല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

