KSDLIVENEWS

Real news for everyone

കാസര്‍കോട് ജില്ലയില്‍ പ്ലസ് വണില്‍ 3000 സീറ്റ് കുറവ്

SHARE THIS ON

കാസര്‍കോട്: ജില്ലയിലെ പത്താംതരം പാസായ 3000ത്തോളം കുട്ടികള്‍ പ്ലസ് വണ്‍ സീറ്റ് കിട്ടാതെ പുറത്ത്. ഇത്തവണ 19,287 കുട്ടികള്‍ എസ്.എസ്.എല്‍.സി. പരീക്ഷ വിജയിച്ചപ്പോള്‍ ജില്ലയില്‍ പ്ലസ് വണിന് ആകെയുള്ളത്16,494 സീറ്റുകള്‍ മാത്രമാണ്. ബാക്കിയുള്ള കുട്ടികള്‍ സീറ്റിന് വേണ്ടി നട്ടംതിരിയുന്ന സാഹചര്യം ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ ഇത് സംബന്ധിച്ച പ്രശ്നങ്ങള്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. സഭയില്‍ ഉന്നയിച്ചു.

സീറ്റുകളില്‍ കുറവുണ്ടെന്നത് യാഥാര്‍ത്ഥ്യമാണെന്നാണ് നെല്ലിക്കുന്നിന്റെ ചോദ്യത്തിന് മറുപടിയായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞത്. ജില്ലയില്‍ 17431 കുട്ടികളാണ് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ളത്. മുഴുവന്‍ എ പ്ലസ് നേടിയ കുട്ടികള്‍ക്ക് അപേക്ഷിച്ച സ്‌കൂളുകളില്‍ സീറ്റ് ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി.

മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പല കുട്ടികള്‍ക്കും കിലോമീറ്ററുകള്‍ ദൂരെയുള്ള സ്‌കൂളുകളിലാണ് പ്രവേശനം ലഭിച്ചിട്ടുള്ളതെന്നും ഇക്കാര്യത്തില്‍ പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ. പറഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാലും മറ്റും ദൂരയാത്ര ദുസ്സഹമായ കുട്ടികള്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന സ്‌കൂളുകളിലേക്ക് മാറ്റം നല്‍കാമോ എന്ന ചോദ്യത്തിന്, ഏകജാലക പ്രവേശനം എന്ന കേന്ദ്രീകൃത അലോട്ട്‌മെന്റ് സംവിധാനം നടപ്പാക്കി വരുന്നതിനാല്‍ ഏതെങ്കിലും സ്‌കൂളിനോ കോഴ്സിനോ പ്ലസ് വണിന് പ്രവേശനം വേണമെന്ന പ്രത്യേക അപേക്ഷകള്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി.

പ്രവേശനം ലളിതവും സുതാര്യവും ആണെന്നും മന്ത്രി പറഞ്ഞു. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഏകജാലക പ്രവേശനത്തിലൂടെ മെറിറ്റ് അടിസ്ഥാനത്തില്‍ അവര്‍ ആഗ്രഹിക്കുന്ന സ്‌കൂളുകളില്‍ പ്രവേശനം നടത്താന്‍ ശ്രമിച്ചുവരുന്നുവെന്നും കാസര്‍കോട് ജില്ലയുടെ പ്രശ്നം പ്രത്യേകമായി പരിഗണിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!