മുന്‍ മിസ് കേരളയുള്‍പ്പെടെ മരിച്ച അപകടത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍; മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ്

കൊച്ചി: മുൻ മിസ് കേരള അൻസി കബീർ, റണ്ണറപ്പ് അഞ്ജന, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ഒരാൾ അറസ്റ്റിൽ. ഇവർക്കൊപ്പമുണ്ടായിരുന്ന അബ്ദുൾ റഹ്മാൻ ആണ് അറസ്റ്റിലായത്.
വാഹനമോടിച്ച ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. കൂട്ടുകാർ വിലക്കിയിട്ടും ഇയാൾ വാഹനമോടിക്കുകയായിരുന്നു. തൃശ്ശൂർ മാള സ്വദേശിയായ അബ്ദുൾ റഹ്മാനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു.
വൈറ്റില ചക്കരപറമ്പിന് സമീപമാണ് നവംബർ ഒന്നിന് പുലർച്ചെ അപകടം നടന്നത്. നാല് പേരാണ് കാറിലുണ്ടായിരുന്നത്. അൻസിയും അഞ്ജനയും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ ആഷിഖ് ഇന്നവെ രാത്രിയാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആഷിഖ് ചികിത്സയിലായിരുന്നു.
വൈറ്റലയിൽ നിന്ന് ഇടപ്പള്ളിയിലേക്കാണ് നാല് പേരും യാത്ര ചെയ്തത്. അപകടമുണ്ടാകുമ്പോൾ കാർ അമിത വേഗത്തിലായിരുന്നു. അതേ ദിശയിൽ മുന്നിൽ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വാഹനം വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെടുകയും മരത്തിൽ ഇടിച്ച് തകരുകയുമായിരുന്നു.

