മോദി സര്‍ക്കാര്‍ തുടരുന്നിടത്തോളം കാലം സമരം ചെയ്യാന്‍ കര്‍ഷകര്‍ തയ്യാര്‍- നരേന്ദ്ര ടികായത്ത്

ന്യൂഡൽഹി: രണ്ടാം മോദി സർക്കാർ ഭരണത്തിൽ തുടരുന്ന നാൾവരെ തലസ്ഥാനത്തെ സമരം തുടരാൻ കർഷകർ തയ്യാറാണെന്ന് മുതിർന്ന കർഷക നേതാവ് മഹേന്ദ്ര സിങ് ടികായത്തിന്റെ മകൻ നരേന്ദ്ര ടികായത്. കേന്ദ്ര സർക്കാർ എത്ര ശ്രമിച്ചാലും സമരത്തെ പരാജയപ്പെടുത്താൻ സാധിക്കില്ലെന്നും നരേന്ദ്ര ടികായത്ത് വ്യക്തമാക്കി.
ടികായത്ത് കുടുംബാംഗങ്ങൾ സമരത്തിനായി പണം കൈപ്പറ്റി എന്ന തരത്തിലുള്ള ആരോപണങ്ങൾ നരേന്ദ്ര ടികായത്ത് നിഷേധിച്ചു. ഇക്കാര്യം തെളിയിച്ചാൽ തങ്ങൾ സമരത്തിന്റെ നേതൃത്വത്തിൽ നിന്ന് മാറി നിൽക്കാൻ തയ്യാറാണ്. രാജ്യത്തുണ്ടായ മറ്റ് സമരങ്ങൾ ഇല്ലാതാക്കിയ പോലെ കർഷക സമരത്തെയും തകർക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.
സർക്കാർ ഈ സമരത്തെ വിലകുറച്ചു കണ്ടു. ഒരുപക്ഷേ സമാനമായ പ്രക്ഷോഭങ്ങൾ അവർ മുൻപ് കണ്ടിട്ടില്ലാത്തതിനാലാവാം അത്. പക്ഷെ ഇത്തരം പ്രക്ഷോഭം തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്. ചെറിയ സമരങ്ങളും പ്രക്ഷോഭങ്ങളും മാത്രമേ അവർ മുൻപ് കണ്ടുകാണുകയുള്ളു. ഈ സമരത്തെ തകർക്കാൻ അവർക്കാവില്ല. തങ്ങളുടെ ആവശ്യങ്ങൾ നടപ്പിലാവുന്നത് വരെ കർഷകർ സമരവുമായി മുൻപോട്ട് പോകും. ആവശ്യങ്ങൾ ഭാവിയിൽ പരിഗണിക്കാമെന്നോ ഭാഗികമായി പരിഗണിക്കാമെന്നോ ഉള്ള ഉറപ്പുകൾ കൊണ്ട് സമരം നിർത്തില്ല.
താൻ തന്റെ നാട്ടിൽ കൃഷി ചെയ്യുകയാണെങ്കിലും തന്റെ മനസ്സ് സമരം ചെയ്യുന്ന കർഷകരോടൊപ്പമാണ്. താൻ ഇടക്കിടെ ഗാസിയാപ്പുരിലെ കർഷക സമരവേദി സന്ദർശിക്കാറുണ്ടെന്നും നരേന്ദ്ര ടികായത്ത് പി.ടി.ഐയോട് പറഞ്ഞു.
1986-ൽ ഭാരതീയ കിസാൻ യൂണിയൻ എന്ന കർഷക പ്രസ്ഥാനം സ്ഥാപിച്ച കർഷക നേതാവ് മഹേന്ദ്ര സിങ് ടികായത്തിന്റെ ഇളയമകനാണ് നരേന്ദ്ര ടികായത്ത്. കർഷക സമരത്തിന്റെ നേതൃത്വമായി പ്രവർത്തിക്കുന്ന മൂത്ത സഹോദരൻമാരായ നരേഷ്, രാകേഷ് ടികായത്തുമാരിൽ നിന്ന് വ്യത്യസ്തമായി മുഴുവൻ സമയ കർഷകനാണ് നരന്ദ്ര ടികായത്ത്. നിലവിൽ സംഘടനയിൽ സ്ഥാനങ്ങളൊന്നും വഹിക്കാത്ത നരേന്ദ്ര ടിക്കായത്താണ് ടിക്കായത്ത് കുടുംബത്തിന്റെ കൃഷി കാര്യങ്ങൾ നോക്കി നടത്തുന്നത്

