KSDLIVENEWS

Real news for everyone

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി; കേരളത്തിലെ ഭൂരിപക്ഷം കര്‍ഷകരും പുറത്താവും

SHARE THIS ON

പാലക്കാട്: റവന്യൂ പോര്‍ട്ടലില്‍ ഭൂമിസംബന്ധമായ രേഖകള്‍ കാലാനുസൃതമായി പുതുക്കാത്തത് സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. കര്‍ഷകരെ സഹായിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച കിസാന്‍ സമ്മാന്‍ പദ്ധതിയില്‍നിന്ന് ഇതുമൂലം കേരളത്തിലെ ഭൂരിപക്ഷം കര്‍ഷകരും പുറത്തായേക്കും. കേരളത്തിന്റെ റവന്യൂ പോര്‍ട്ടലില്‍ വിവരങ്ങള്‍ പൂര്‍ണമല്ലാത്തതിനാല്‍, പദ്ധതിയില്‍ രജിസ്‌ട്രേഷന്‍ പുതുക്കുന്ന സമയത്ത് കര്‍ഷകര്‍ നല്‍കുന്ന വിവരങ്ങള്‍ ചേരാതെവന്നാല്‍ അപേക്ഷ തള്ളും.


70 കോടി രൂപയാണ് കേരളത്തിലെ കര്‍ഷകര്‍ക്കായി ഈവര്‍ഷം കേന്ദ്രം നീക്കിവെച്ചിരിക്കുന്നത്. പ്രതിവര്‍ഷം ആറായിരം രൂപ കര്‍ഷകന്റെ അക്കൗണ്ടിലേക്ക് നല്‍കുന്നതാണ് പദ്ധതി. അഞ്ചുസെന്റുമുതല്‍ അഞ്ചേക്കര്‍വരെ സ്വന്തമായുള്ള കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. ആദായനികുതി കൊടുക്കുന്നവര്‍ക്ക് അര്‍ഹതയില്ല.കര്‍ണാടകത്തില്‍ 2000-ലും തമിഴ്‌നാട്ടില്‍ 2001-ലും ഭൂമിസംബന്ധമായ രേഖകളെല്ലാം ഡിജിറ്റൈസ് ചെയ്തു. അതിനാല്‍, അവിടത്തെ കര്‍ഷകരെ പുതിയപ്രശ്‌നം ബാധിക്കില്ല. കേരളത്തില്‍ വൈകിത്തുടങ്ങിയ നടപടി ഇപ്പോള്‍ പുരോഗമിക്കുന്നേയുള്ളൂ. സര്‍വേ വകുപ്പാണ് ഇത് ചെയ്യുന്നത്.

കുടുംബസ്വത്തായി കിട്ടിയ ഭൂമി പലരും സ്വന്തംപേരില്‍ ആധാരംചെയ്തിട്ടില്ല. രജിസ്‌ട്രേഷന് വലിയ ചെലവ് വരുന്നതിനാല്‍ പലരും ഭാഗ ഉടമ്പടിപ്രകാരമാണ് ഇപ്പോള്‍ സ്ഥലം കൈവശംവെക്കുകയും കരമടയ്ക്കുകയുംചെയ്യുന്നത്. റീസര്‍വേ നടക്കാത്ത ഇടുക്കി, വയനാട്, പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ കുടിയേറ്റമേഖലകളിലെ കര്‍ഷകരും പദ്ധതിയില്‍നിന്ന് പുറത്താകും. പട്ടയം ലഭിക്കാത്തവരും ഭൂമി പോക്കുവരവുചെയ്യാത്തവരും ഭാഗപത്രംവെച്ച് നികുതിയടയ്ക്കുന്നവരുമെല്ലാം ഇത്തവണ ഒഴിവാക്കപ്പെടും. ഫലത്തില്‍ സംസ്ഥാനത്ത് കഴിഞ്ഞതവണ കിസാന്‍ സമ്മാന്‍ പദ്ധതിപ്രകാരമുള്ള ആനുകൂല്യം വാങ്ങിയവരില്‍ നാലിലൊന്നിനേ ഇത്തവണ അത് ലഭിക്കാനിടയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!