KSDLIVENEWS

Real news for everyone

കാസർകോട്, മഞ്ചേശ്വരം, ഉദുമ നിയമസഭ മണ്ഡലങ്ങളിൽ ഉൾപ്പെടെ ഇ.വി.എം ഹാക്കിങ്ങിന്റെ പേരിൽ 40 ലക്ഷം ആവശ്യപ്പെട്ടു; ജില്ലാ കോൺഗ്രസ് നേതാവിനെതിരെ പരാതി

SHARE THIS ON

കാസർകോട്: കാസർകോട്, മഞ്ചേശ്വരം, ഉദുമ നിയമസഭ മണ്ഡലങ്ങളിൽ ഉൾപ്പെടെ ഇ.വി.എം ഹാക്കിങ്ങിന് പദ്ധതിയിട്ടത് മറുസാങ്കേതിക വിദ്യ ഉപയോഗിച്ച് തടയാൻ 40 ലക്ഷം രൂപ വേണമെന്ന് സ്ഥാനാർഥികളോട് ആവശ്യപ്പെട്ട കോൺഗ്രസ് നേതാവിനെതിരെ സംസ്ഥാന യു.ഡി.എഫ് നേതൃത്വത്തിന് പരാതി. യു.ഡി.എഫ് കാസർകോട് ജില്ല നേതൃത്വമാണ് പരാതി നൽകിയത്. ഏപ്രിൽ ഒമ്പതിന് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം അറിയാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെയാണ് ഉദുമ മണ്ഡലത്തിലെ പ്രമുഖ കോൺഗ്രസ് നേതാവ് യു.ഡി.എഫ് നേതൃത്വത്തെയും മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയും സമീപിച്ചത്.

‘മഞ്ചേശ്വരത്ത് എ.കെ.എം. അഷ്റഫ് 2600 വോട്ടുകൾക്ക് തോൽക്കും. ഇ.വി.എം ഹാക്ക് ചെയ്യാൻ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്. ഇത് മറികടക്കാനുള്ള വിദഗ്ദ സംഘം തന്റെ കൈവശമുണ്ട്. 40 ലക്ഷമാണ് വേണ്ടത്. 15 ലക്ഷം മുൻകൂറായി വേണം’ എന്ന് ഇയാൾ നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് പരാതിയിലുള്ളത്. ഇറ്റാലിയൻ, ജർമൻ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ബി.ജെ.പിയുടെ ഹാക്കിങ് പദ്ധതിയെ തടയുകയെന്ന് ഇയാൾ പറഞ്ഞതായി യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. ഇവരുടെ മുന്നിൽവെച്ചുതന്നെ ചിലരെ ഫോണിൽ വിളിച്ച് ഇക്കാര്യം സംസാരിക്കുകയും ചില സാങ്കേിത വിഡിയോകൾ കാണിക്കുകയും ചെയ്തു.

ഉന്നത യു.ഡി.എഫ് നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷം ഇയാളുടെ വാക്കുകൾ മുഖവിലക്കെടുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് യു.ഡി.എഫ് ജില്ലനേതൃത്വം പറഞ്ഞു. എന്നാൽ, പിന്നിട് ഇയാൾ മുസ്‍ലിംലീഗ് സംസ്ഥാന നേതാക്കളെ സമീപിച്ചു. നേതാക്കൾ എ.കെ.എം. അഷ്റഫിനെ ബന്ധപ്പെട്ടു. തട്ടിപ്പാണെന്ന് അഷ്റഫ് ലീഗ് നേതൃത്വത്തെ ബോധ്യപ്പെടുത്തുകയായിരുന്നു.

കാസർകോട്ടെ ഒരു യു.ഡി.എഫ് സ്ഥാനാർഥിയിൽനിന്നും മറ്റൊരു യു.ഡി.എഫ് സ്ഥാനാർഥിയുടെ സഹോദരനിൽനിന്നും പണം കൈപ്പറ്റിയതായി സംസ്ഥാന നേതൃത്വത്തിന് നൽകിയ പരാതിയിൽ പറയുന്നു. സംസ്ഥാനത്ത് ഭരണം മാറിയ സാഹചര്യത്തിൽ ഉന്നത പദവികൾ സ്വായത്തമാക്കാൻ ഇയാൾ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും പേഴ്സണൽ സ്റ്റാഫിനെ താനാണ് നിയമിക്കുന്നതെന്ന് പ്രചരിപ്പിക്കുന്നു. സർക്കാറും യു.ഡി.എഫ് നേതൃത്വവും ജാഗ്രത പുലർത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

error: Content is protected !!