പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്; കേൾവി ശക്തി നഷ്ടപ്പെട്ടു

കുണ്ടംകുഴി ∙ പന്നിപ്പടക്കം പൊട്ടിത്തെറിച്ചു വീട്ടമ്മയ്ക്കു സാരമായ പരുക്കേറ്റു. കേൾവി ശക്തി നഷ്ടപ്പെടുകയും കൈകൾക്കു പരുക്കേൽക്കുകയും ചെയ്‌തതിനെ തുടർന്നു ബേഡഡുക്ക കുണ്ടംകുഴി കുട്ട്യാനത്തെ എം.കമലാക്ഷിയമ്മയെ (62) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരേതനായ കെ.കൃഷ്ണൻ നായരുടെ ഭാര്യയാണു കമലാക്ഷിയമ്മ. കഴിഞ്ഞ ദിവസം പണി ആവശ്യത്തിനായി തോട്ടത്തിലേക്കു പോകുന്നതിനിടയിൽ വഴിയരികിൽ കണ്ട വസ്തു പരിശോധിക്കുന്നതിടയിൽ ആണ് ശബ്ദത്തോടെ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. പന്നികളെ ഓടിക്കാൻ ഉപയോഗിച്ച പടക്കം ആരോ വഴിയിൽ ഉപേക്ഷിച്ചതാകാനാണു സാധ്യത. ജീവൻ അപകടത്തിലാകാതെ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടു മാത്രമാണ്. വീട്ടിലെ കുട്ടികൾ ഉൾപ്പെടെ എപ്പോഴും നടക്കുന്ന സ്ഥലത്താണ് പടക്കം കിടന്നിരുന്നത്. സംഭവത്തെക്കുറിച്ച് ബേഡഡുക്ക എസ്ഐ മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.കാട്ടു പന്നികളെ ഓടിക്കാനായി ഉപയോഗിക്കുന്ന പടക്കമാണ് പൊട്ടിത്തെറിച്ചത്. ശബ്ദം കേട്ട് ബന്ധു വിളിച്ചപ്പോൾ കമലാക്ഷിയമ്മയുടെ ഇളയ മകനാണ് ആദ്യം സ്ഥലത്തെത്തിയത്. ഗ്ലാസിന്റെയും കല്ലിന്റെയും ചീളുകൾ ശരീരത്തു തറച്ചു കയറിയ നിലയിലായിരുന്നു. മുറിവുകൾ ഭേദമായാൽ മാത്രമേ കൂടുതൽ പരിശോധന നടത്താനും കേൾവിയെ എത്രമാത്രം ബാധിച്ചുവെന്നറിയാനും കഴിയൂ.

