KSDLIVENEWS

Real news for everyone

യുകെയിൽ നാലാം കൺമണിക്കു ജന്മം നൽകി മണിക്കൂറുകൾക്കകം മലയാളി യുവതി മരിച്ചു; തീരാവേദനയിൽ ഉറ്റവർ

SHARE THIS ON

ലണ്ടൻ/പാലക്കാട്‌: നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയതിന് മണിക്കൂറുകൾക്കകം അസ്വസ്ഥത അനുഭവപ്പെട്ട മലയാളി യുവതി യുകെയിലെ ബോസ്റ്റണിൽ മരിച്ചു. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിനിയായ ചിഞ്ചു മമ്പള്ളിൽ തോമസ് (34) ആണ് മരിച്ചത്. ഭർത്താവ് പാലക്കാട് കാരകുറുശ്ശി സ്വദേശിയായ എമിൽ ജോസ്.

നാല് ചെറിയ മക്കളെയും ഭർത്താവിനെയും മാതാപിതാക്കളെയും ദുഃഖത്തിലാഴ്ത്തിയാണ് ചിഞ്ചുവിന്റെ അപ്രതീക്ഷിത വേർപാട്. നാലു വർഷം മുൻപാണ് ചിഞ്ചു നഴ്‌സായി ജോലി ലഭിച്ചതിനെ തുടർന്ന് ലിങ്കൺഷെയറിലെ ബോസ്റ്റൺ പിൽഗ്രിം എൻഎച്ച്എസ് ആശുപത്രിയിൽ ജോലിക്കായി യുകെയിലെത്തിയത്. ഏതാനും മാസങ്ങൾക്കുശേഷം ഭർത്താവ് എമിലും അന്നുണ്ടായിരുന്ന രണ്ട് മക്കളും യുകെയിലെത്തി. മൂന്നാമത്തെ കുഞ്ഞ് യുകെയിൽവച്ചാണ് ജനിച്ചത്. ജീവിതം പതിയെ കരുപ്പിടിപ്പിച്ച കുടുംബം ഒരു വർഷം മുൻപാണ് ബോസ്റ്റണിൽ സ്വന്തമായി വീട് വാങ്ങി താമസം ആരംഭിച്ചത്. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചുവെന്ന് കരുതിയിരുന്ന ഈ കുടുംബത്തെയാണ് അപ്രതീക്ഷിത ദുരന്തം കണ്ണീരിലാഴ്ത്തിയത്.

നാലാമത്തെ കുഞ്ഞിന്റെ ജനനത്തിനായി ജൂലൈ 6-ന് (തിങ്കളാഴ്ച) ചിഞ്ചുവിനെ ബോസ്റ്റൺ പിൽഗ്രിം എൻഎച്ച്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂലൈ 7-ന് (ചൊവ്വാഴ്ച) ഉച്ചയ്ക്ക് 1.30-ഓടെ സാധാരണ പ്രസവത്തിലൂടെ ആരോഗ്യവതിയായ പെൺകുഞ്ഞിന് ജന്മം നൽകി. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന വിലയിരുത്തിയതിനെ തുടർന്ന് ജൂലൈ 8-ന് (ബുധനാഴ്ച) വൈകിട്ട് 6.30-ഓടെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മടങ്ങി.

എന്നാൽ വീട്ടിലെത്തി അധികസമയം കഴിയുംമുമ്പേ ചിഞ്ചുവിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയും ചെയ്തു. ഉടൻ തന്നെ വീണ്ടും ബോസ്റ്റൺ പിൽഗ്രിം എൻഎച്ച്എസ് ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകിയെങ്കിലും ആരോഗ്യനില ഗുരുതരമായി. വ്യാഴാഴ്ച പുലർച്ചെ 12.20-നാണ് മരണം സംഭവിച്ചത്. മരണകാരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണത്തിനും തുടർ മെഡിക്കൽ നടപടികൾക്കും കാത്തിരിക്കുകയാണ് കുടുംബം.

ചിഞ്ചു മമ്പള്ളിൽ തോമസ്

എമിലിനും ചിഞ്ചുവിനും എട്ടു വയസ്സുള്ള മകളും ആറും മൂന്നും വയസ്സുള്ള രണ്ട് ആൺമക്കളുമുണ്ട്. നവജാത ശിശു പെൺകുഞ്ഞാണ്. അമ്മയുടെ സ്നേഹം തിരിച്ചറിയാൻ പോലും കഴിയുന്നതിന് മുമ്പേ മാതാവിനെ നഷ്ടമായ നവജാത ശിശുവും മൂന്ന് സഹോദരങ്ങളും ഇനി കുടുംബത്തിന്റെയും ബന്ധുക്കളുടെയും കരുതലിലാണ് വളരേണ്ടത്. പ്രസവശുശ്രൂഷയ്ക്കും മകൾക്കൊപ്പം നിൽക്കാനുമായി ചിഞ്ചുവിന്റെ മാതാപിതാക്കളായ തോമസും റോസമ്മയും ഏതാനം മാസങ്ങൾക്ക് മുൻപ് യുകെയിൽ സന്ദർശക വിസയിൽ എത്തിയിരുന്നു.

കുഞ്ഞിന്റെ വരവോടെ കുടുംബത്തിൽ സന്തോഷത്തിന്റെ നാളുകൾ ആരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്ന അവർക്ക് മണിക്കൂറുകൾക്കകം താങ്ങാനാകാത്ത ദുഃഖമാണ് ഏറ്റുവാങ്ങേണ്ടിവന്നത്. മകളുടെ വേർപാടിന്റെ വേദനയ്ക്കിടയിലും നാല് കൊച്ചുമക്കൾക്ക് താങ്ങാകേണ്ട ഉത്തരവാദിത്തമാണ് ഇപ്പോൾ അവരെ മുന്നോട്ട് നയിക്കുന്നത്.

ബോസ്റ്റൺ മേഖലയിലെ സിറോ-മലബാർ സഭയുടെ മാർ യൗസേപ്പ് പ്രൊപ്പോസ്ഡ് മിഷൻ ചർച്ചിലെ സജീവ അംഗങ്ങളായിരുന്നു എമിൽ ജോസും കുടുംബവും. അതോടൊപ്പം ബോസ്റ്റൺ പ്രദേശത്തെ മലയാളി സമൂഹത്തിൽ സുപരിചിതരായ കുടുംബം കൂടിയാണ് എമിലിന്റേത്. ചിഞ്ചുവിന്റെ വിയോഗം പ്രദേശത്തെ മലയാളി സമൂഹത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

യുകെയിൽ ജീവിതം പടുത്തുയർത്താൻ തുടങ്ങിയ ഘട്ടത്തിലായിരുന്ന കുടുംബത്തിന് ഒപ്പമുണ്ടാകാൻ ചർച്ച് അംഗങ്ങൾക്ക് ഒപ്പം ബോസ്റ്റണിലെയും സമീപ പ്രദേശങ്ങളിലെയും മലയാളി സമൂഹവും സുഹൃത്തുക്കളും കൈകോർത്തിട്ടുണ്ട്. എമിലിനും നാല് മക്കൾക്കും ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

നവജീവന് ജന്മം നൽകിയ സന്തോഷം ഒരു ദിവസത്തിനകം തീരാദുഃഖമായി മാറിയ ഈ സംഭവം യുകെയിലെ മലയാളി സമൂഹത്തെ ഒന്നാകെ ആഴത്തിൽ വേദനിപ്പിച്ചിരിക്കുകയാണ്. സ്വന്തം വീട്ടിൽ പുതിയ ജീവിതത്തിന്റെ സ്വപ്നങ്ങളുമായി കഴിഞ്ഞിരുന്ന ഒരു കുടുംബത്തിന്റെ പ്രതീക്ഷകളെ തകർത്ത ഈ അപ്രതീക്ഷിത വേർപാട് നാല് പിഞ്ചുകുഞ്ഞുങ്ങളുടെ ജീവിതത്തിൽ ഒരിക്കലും നികത്താനാകാത്ത നഷ്ടമായാണ് മാറിയിരിക്കുന്നത്.

error: Content is protected !!