ജി20 രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമങ്ങളെ ചെറുത്തു; ഇന്ത്യയ്ക്ക് നന്ദി: റഷ്യൻ വിദേശകാര്യ മന്ത്രി

ന്യൂഡൽഹി∙ ജി20 ഉച്ചകോടി രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമങ്ങളെ ചെറുത്തതിൽ ഇന്ത്യയ്ക്കു നന്ദി അറിയിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്. ഉച്ചകോടിയുടെ അജൻഡയെ ‘യുക്രെനൈസ്’ ചെയ്യാനുള്ള പടിഞ്ഞാറൻ രാജ്യങ്ങളുടെ ശ്രമങ്ങളെ ചെറുക്കാനായെന്നും സെർഗെയ് ലാവ്റോവ് പറഞ്ഞു. ഇന്ത്യയുടെ അധ്യക്ഷതയിൽ നടന്ന ജി20 ഉച്ചകോടി സമാപിച്ചതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സെർഗെയ് ലാവ്റോവ്. ഉച്ചകോടി ഒരു നാഴികക്കല്ലാണെന്നും സെർഗെയ് ലാവ്റോവ് വിശേഷിപ്പിച്ചു. ‘‘ചരിത്രത്തിലാദ്യമായി ഗ്ലോബൽ സൗത്തിൽ നിന്നുള്ള ജി20 രാജ്യങ്ങളെ യോജിപ്പിക്കാൻ ഇന്ത്യയുടെ അധ്യക്ഷപദത്തിനു സാധിച്ചു. പല പ്രശ്നങ്ങളിലും മുന്നോട്ട് കുതിക്കാൻ ഉച്ചകോടി വഴികാട്ടിയായി. ഉച്ചകോടിയിൽ ബ്രിക്സ് പങ്കാളികളായ ബ്രസീൽ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ വളരെ സജീവമായിരുന്നു. നമ്മുടെ നിയമാനുസൃത താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കാനും സംരക്ഷിക്കാനും ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ സ്വീകരിച്ച ഏകീകൃത നിലപാടുകൾക്കു നന്ദി. ’’– സെർഗെയ് ലാവ്റോവ് വ്യക്തമാക്കി. കാലാവസ്ഥ വ്യതിയാനങ്ങൾ കൈകാര്യം ചെയ്യുന്നതിനായി വികസ്വര രാജ്യങ്ങൾക്ക് 100 ബില്യൻ ഡോളർ നൽകുമെന്നു വാഗ്ദാനങ്ങൾ പാശ്ചാത്യ രാജ്യങ്ങൾ പാലിച്ചിട്ടില്ലെന്നും സെർഗെയ് ലാവ്റോവ് കുറ്റപ്പെടുത്തി

