മന്ത്രി റിയാസിനെതിരായ മോശമായ പരാമർശം; ലീഗ് നേതാവിനെതിരേ കേസെടുത്തു

കോഴിക്കോട്: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും ഭാര്യ വീണയ്ക്കുമെതിരേ നടത്തിയ വിവാദ പ്രസ്താവനയിൽ ലീഗ് നേതാവിനെതിരെ കേസ്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിക്കെതിരെയാണ് കോഴിക്കോട് വെള്ളയിൽ പോലീസ് കേസെടുത്തത്. പരപ്പനങ്ങാടി സ്വദേശി മുജീബ് നൽകിയ പരാതിയിലാണ് കേസ്. അപകീർത്തിപരമായ പരാമർശം, മതസ്പർധവളർത്തൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ലീഗ് നേതാവിനെതിരേ കേസെടുത്തിരിക്കുന്നത്.
മന്ത്രി റിയാസിന്റെ വിവാഹം സംബന്ധിച്ച പരാമർശമാണ് വിവാദമായത്. വ്യാഴാഴ്ച കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിയിലായിരുന്നു ലീഗ് നേതാവിന്റെ അധിക്ഷേപകരമായ പരാമർശം. ആത്മീയതയാണ് മുസ്ലീം സമുദായത്തന്റെ അടിസ്ഥാന പ്രമാണമെന്നും മുസ്ലീം മതരീതികൾ മാത്രം ജീവിതത്തിൽ പുലർത്തുന്നവരാണ് യഥാർഥ മുസ്ലീങ്ങളെന്നും പറഞ്ഞതിന് പിന്നാലെയാണ് റിയാസിനും ഭാര്യയ്ക്കും നേരെയുള്ള ലീഗ് നേതാവിന്റെ അധിക്ഷേപ പരാമർശങ്ങൾ. ഇസ്ലാമിക രീതിയിൽ ജീവിക്കുന്നവരല്ല കമ്മ്യൂണിസ്റ്റുകാരെന്നും അബ്ദുറഹ്മാൻ കല്ലായി ആരോപിക്കുകയുണ്ടായി.

