KSDLIVENEWS

Real news for everyone

നിർണായകമായത് ഷാഫിയുടെ വാനില്‍ പത്മ കയറുന്ന സിസിടിവി ദൃശ്യം; പദ്മയുടെ ഫോട്ടോ കണ്ട് ലൈല ഞെട്ടി……

SHARE THIS ON

കൊച്ചി: സഹോദരിയെ കാണാനില്ലെന്നുകാണിച്ച് പത്മയുടെ സഹോദരി പളനിയമ്മ ഇക്കഴിഞ്ഞ 27-നായിരുന്നു കടവന്ത്ര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് കേരളത്തെ ഞെട്ടിച്ച രണ്ട് കൊലപാതകങ്ങൾ പുറംലോകമറിഞ്ഞത്.

കേസന്വേഷണത്തിന്റെ ഭാഗമായി പോലീസ് ആദ്യം പരിശോധിച്ചത് പത്മയുടെ ഫോണിലേക്കുവന്ന കോളുകളെക്കുറിച്ചായിരുന്നു. ഇതിൽനിന്നാണ് ഷാഫിയിലേക്ക് അന്വേഷണമെത്തുന്നത്. ഷാഫി ഇവരെ തുടരെ വിളിച്ചിരുന്നു. തുടർന്ന് ഷാഫിയെ കണ്ടെത്തി ചോദ്യംചെയ്തശേഷം വിട്ടയച്ചു. ഷാഫിക്ക്‌ കേസുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയതോടെ അന്വേഷണം മറ്റുവഴികളിലേക്ക് തിരിഞ്ഞു. കൂടുതൽ തെളിവുശേഖരിക്കാനുള്ള നീക്കമായിരുന്നു പിന്നീട്.


പത്മ ലോട്ടറി വിൽപ്പനയ്ക്കിറങ്ങുന്ന നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ സി.സി.ടി.വി. കേന്ദ്രീകരിച്ചായി അടുത്ത അന്വേഷണം. ഇവിടെനിന്നാണ് ഷാഫിയുടെ വെള്ളനിറത്തിലുള്ള വാൻ പോലീസിന്റെ കണ്ണിൽപ്പെടുന്നത്. ഈ വാനിൽ ഷാഫിക്കൊപ്പം പത്മ കയറുന്ന ദൃശ്യങ്ങൾ കിട്ടി. തുടർന്ന് ഷാഫിയുടെ ഫോൺ നിരീക്ഷിച്ചപ്പോൾ പത്തനംതിട്ടയിലെ ഭഗവൽ സിങ്ങുമായി സംസാരിച്ചതിന്റെ വിവരവും കിട്ടി.

ഷാഫിയുടെ മൊബൈൽ ടവർ ലൊക്കേഷൻ തിരഞ്ഞുപോയ പോലീസ് തിരുവല്ലയിലെത്തി. ഷാഫിയെ വിശദമായി ചോദ്യംചെയ്തതോടെ കൊലപാതകവിവരം ഇയാൾ പോലീസിനോടുപറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഭഗവൽസിങ്ങിനെയും ഭാര്യയെയും ചോദ്യംചെയ്തു. തുടർന്ന് മൂവരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്തു. ഇതിൽനിന്നാണ് രണ്ട് കൊലപാതകങ്ങൾ നടത്തിയതായുള്ള കുറ്റസമ്മതമുണ്ടായത്.

ആദ്യകേസിൽ അന്വേഷണം ഇഴഞ്ഞു

റോസ്‍ലിയെ കാണാതായിട്ടും കാര്യമായ അന്വേഷണം ഉണ്ടാകാതെ വന്നതോടെയാണ് മുഹമ്മദ് ഷാഫി അടുത്ത ഇരയെ തേടിയത്. സാന്പത്തിക നേട്ടമായിരുന്നു ഇയാളുടെ ലക്ഷ്യം. അതേസമയം വീട്ടിൽ സമ്പത്തും ഐശ്വര്യവും ഉണ്ടാവുകയായിരുന്നു ഭഗവൽ സിങ്ങിന്റെ ഉദ്ദേശ്യം.

ഒരു പൂജകൂടി വേണ്ടി വരുമെന്നും ശാപത്തിന്റെ ശക്തി നിറഞ്ഞു നിൽക്കുകയാണെന്നും ഷാഫി പറഞ്ഞത് ഭഗവൽസിങ് വിശ്വസിച്ചു. പ്രതി കൂടുതൽ കൊലപാതകങ്ങൾ ഇത്തരത്തിൽ നടത്തിയിട്ടുണ്ടോ എന്നും പ്രതികളെ മറ്റാരെങ്കിലും സഹായിച്ചോയെന്നും പരിശോധിക്കുന്നുണ്ട്.

പദ്മയുടെ പടംകണ്ട് ലൈല ഞെട്ടി

ഇലന്തൂർ: കടവന്ത്ര പോലീസ് സ്റ്റേഷനിൽനിന്ന് ആറന്മുള സ്റ്റേഷനിലേക്ക് ഞായറാഴ്ച ഒരു അടിയന്തരസന്ദേശമെത്തി. ‘കടവന്ത്രയിൽനിന്ന്‌ കാണാതായ പദ്മയെന്ന സ്ത്രീയുടെ മൊബൈൽ ഫോൺനമ്പർ ഇലന്തൂർ ടവർ ലൊക്കേഷനിലാണുള്ളത്. അന്വേഷിച്ച് വിവരം തരണം.’

ആറന്മുള എസ്.െഎ. സന്തോഷ് കുമാറും ഡ്രൈവർ ശ്രീരാഗും തിരക്കിയിറങ്ങി. ടവർ ലൊക്കേഷൻ പിന്തുടർന്ന് ഇലന്തൂരിലെ ആഞ്ഞിലിക്കുന്നിൽ വീട്ടിലെത്തി. ഒക്ടോബർ ഒമ്പതിന് രാത്രി 10.30-നായിരുന്നു ഇത്. പദ്മ എന്ന സ്ത്രീയെ കാണാതായെന്നും ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ അവസാനമായി ഇവിടെയാണ് കാണിച്ചതെന്നും ഭഗവൽസിങ്ങിനോടും ലൈലയോടും എസ്.ഐ. പറഞ്ഞു.

വാട്സാപ്പിലുള്ള പദ്മയുടെ ചിത്രം കാണിച്ചിട്ട് ഇവരെ അറിയാമോയെന്ന് ചോദിച്ചു. കണ്ടിട്ടില്ലെന്ന് ഭഗവൽസിങ് പറഞ്ഞൊഴിയുമ്പോൾ ഭാര്യ ലൈല പരിഭ്രാന്തയായത് എസ്.ഐ. ശ്രദ്ധിച്ചു. സംശയം ഇരട്ടിച്ചു. രണ്ടുപേരുടെയും ഫോട്ടോകൾ എസ്.െഎ. മൊബൈലിൽ പകർത്തി.തിരുമ്മുചികിത്സയുമായി ബന്ധപ്പെട്ട രേഖകളുമായി അടുത്തദിവസം ആറന്മുള സ്റ്റേഷനിലെത്തണമെന്നുപറഞ്ഞാണ് മടങ്ങിയത്. പിന്നീട് ഷാഫിയെ കൊച്ചിയിൽനിന്ന്‌ പിടികൂടിയപ്പോഴാണ് നരബലിയുടെ വിശദവിവരങ്ങളറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!