KSDLIVENEWS

Real news for everyone

പോക്കറ്റില്‍ ആര്‍മി ഐഡി കാര്‍ഡ്, ചോദിച്ചപ്പോള്‍ നെറ്റില്‍ നിന്ന് എടുത്തതെന്ന്; ബാഗില്‍ യൂണിഫോമും ഷൂസും, യുവാവ് പിടിയില്‍

SHARE THIS ON

ആഗ്ര: കരസേനാ ഉദ്യോഗസ്ഥൻ ചമഞ്ഞ് തൊഴില്‍ തട്ടിപ്പ് നടത്തിയ യുവാവിനെ ആഗ്രയില്‍ വെച്ച്‌ പിടികൂടി. ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയതിന് പുറമെ സൈനികരുടെ ആശ്രിതർക്ക് ലഭിക്കുന്ന ആനൂകൂല്യങ്ങള്‍ വാങ്ങിത്തരാമെന്ന് പറഞ്ഞും ഇയാള്‍ പലരില്‍ നിന്നും പണം വാങ്ങിയതായി സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് കണ്ടെത്തിയിട്ടുണ്ട്.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥർ ഇയാളെ കാത്തിരുന്ന് പിടികൂടുകയായിരുന്നു എന്നാണ് അധികൃതർ അറിയിച്ചത്.

ഉത്തർ പ്രദേശിലെ മധുര സ്വദേശിയായ വിക്രം സിങ് എന്നയാളാണ് പിടിയിലായത്. വ്യാജ ഐഡി കാർഡുകള്‍ ഉപയോഗിച്ച്‌ സൈനിക മേഖലകളില്‍ ഇയാള്‍ കടന്നുകയറിയതായും സൈനിക ആശ്രിതർക്കുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കിത്തരാമെന്ന് പറഞ്ഞും സൈനിക ക്യാന്റീനില്‍ ജോലി വാഗ്ദാനം ചെയ്തും നിരവധിപ്പേരില്‍ നിന്ന് പണം വാങ്ങിയതായും കണ്ടെത്തി. ഉദ്യോഗസ്ഥർ വഴിയില്‍ വെച്ച്‌ ഇയാളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുന്നതിന്റെയും യുവാവ് കുറ്റങ്ങള്‍ സമ്മതിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് വഴിയില്‍ കാത്തു നിന്ന എസ്.ടി.എഫ് അംഗങ്ങള്‍ ഇയാളെ പിടികൂടിയത്.

പരിശോധനയില്‍ പോക്കറ്റില്‍ നിന്ന് വ്യാജ സൈനിക തിരിച്ചറിയല്‍ കാർഡ് കണ്ടെത്തി. ബാഗില്‍ സൈനിക യൂണിഫോമും ഷൂസുമുണ്ടായിരുന്നു. ഐഡി കാർഡിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ ഇന്റർനെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുത്ത് സ്വന്തം വിവരങ്ങള്‍ കൊടുത്ത് തയ്യാറാക്കിയതാണെന്ന് പറയുകയും ചെയ്തു. സൈന്യത്തില്‍ ജോലി ചെയ്യുകയാണോ എന്ന് ചോദിച്ചപ്പോള്‍ അല്ലെന്നാണ് മറുപടി.

ആർമി ക്യാന്റീനില്‍ ഇൻ ചാർജായി ജോലി ചെയ്യുന്നുവെന്നായിരുന്നു ആളുകളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നതെന്നും ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്ന് പണം വാങ്ങിയതയാും ഇയാള്‍ സമ്മതിക്കുന്നുണ്ട്. ആർമി ക്യാന്റീനില്‍ ജോലി കിട്ടാൻ ഇയാള്‍ക്ക് പണം നല്‍കിയെന്ന് രണ്ട് പേരും സമ്മതിച്ചു. ആർമി ക്യാന്റീൻ കാർഡും വ്യാജ ആശ്രിത കാർഡും കിട്ടാൻ 20,000 രൂപയാണത്രെ വാങ്ങിയത്. നേരത്തെ മറ്റ് ചില കേസുകളില്‍ തടവില്‍ കഴിഞ്ഞിട്ടുള്ളയാളാണ് ഇയാള്‍. വിവിധ വകുപ്പുകള്‍ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!