മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര വിവാദത്തിൽ; സൽക്കാരത്തിൽ പങ്കെടുത്തതിനു വിശദീകരണം

തിരുവനന്തപുരം: സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ മുഖ്യമന്ത്രി സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചെന്ന ആരോപണവുമായി പ്രതിപക്ഷം. അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള ഹെലികോപ്റ്ററിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുഖ്യമന്ത്രി തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്കു പറന്നതാണു പ്രതിപക്ഷം ആയുധമാക്കിയത്. ഭാര്യാപിതാവിനെ കാണാനാണു മുഖ്യമന്ത്രി ഹെലികോപ്റ്റർ ഉപയോഗിച്ചതെന്നാണ് ആരോപണം.
എന്നാൽ, ചില ഒൗദ്യോഗിക കൂടിക്കാഴ്ചകൾ കൊച്ചിയിലുണ്ടായിരുന്നുവെന്നും അതിനു വേണ്ടിയാണ് ഹെലികോപ്റ്റർ ഉപയോഗിച്ചതെന്നും അതിനിടെ, രോഗബാധിതനായി ആശുപത്രിയിൽ കഴിയുന്ന ഭാര്യാപിതാവിനെയും സന്ദർശിച്ചെന്നുമാണ് മുഖ്യമന്ത്രിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. മുഖ്യമന്ത്രിയുമായി രാവിലെ ഒൻപതരയ്ക്ക് കൊച്ചിയിലേക്കു പറന്ന ഹെലികോപ്റ്റർ മോശം കാലാവസ്ഥ മൂലം തിരുവനന്തപുരത്ത് തിരിച്ചിറക്കിയിരുന്നു. ഒന്നര മണിക്കൂർ പറന്നശേഷമാണു തിരുവനന്തപുരത്തേക്കു മടങ്ങിയത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വീണ്ടും കൊച്ചിയിലേക്കു തിരിച്ച ഹെലികോപ്റ്റർ 2 മണിയോടെ നെടുമ്പാശേരിയിൽ ലാൻഡ് ചെയ്തു.
പ്രതിമാസം 80 ലക്ഷം രൂപ വാടകയുള്ള ഹെലികോപ്റ്ററിന്റെ കരാർ ഈ മാസം അവസാനിക്കാനിരിക്കുകയാണ്. ഒരു മാസം 25 മണിക്കൂർ പറക്കാം. പറന്നാലും ഇല്ലെങ്കിലും വാടകയിൽ മാറ്റമില്ല. 25 മണിക്കൂറിലധികം പറന്നാൽ അധികമായി ഉപയോഗിക്കുന്ന സമയത്തിന് കൂടുതൽ തുക നൽകണം. അടിയന്തര ഘട്ടങ്ങളിൽ ആവശ്യമാണെന്നു കാട്ടി ഹെലികോപ്റ്ററിന്റെ കരാർ നീട്ടാൻ സംസ്ഥാന പൊലീസ് മേധാവി അടുത്തിടെ ആഭ്യന്തര വകുപ്പിനു ശുപാർശ നൽകിയിരുന്നു. പ്രകൃതിദുരന്തങ്ങളിലെ രക്ഷാപ്രവർത്തനം, മാവോയിസ്റ്റ് വേട്ട, അടിയന്തര സാഹചര്യങ്ങളിൽ വിഐപികളുടെ യാത്ര, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടുള്ള അടിയന്തര യാത്രകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്.
മുഖ്യമന്ത്രി പട്ടിണി കിടക്കണോ എന്ന് കെ.പി.നൗഷാദ് അലി
പൊന്നാനി ( മലപ്പുറം)∙ മലബാറിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി വി.ഡി.സതീശൻ പൊന്നാനിയിലെ വീട്ടിൽ ഉച്ചഭക്ഷണം കഴിച്ചതു വിവാദമാക്കുന്നവർ, മഴക്കാലത്ത് അദ്ദേഹം പട്ടിണി കിടക്കണമെന്നാണോ ഉദ്ദേശിക്കുന്നതെന്ന് കെ.പി.നൗഷാദ് അലി എംഎൽഎ. മുതിർന്ന കോൺഗ്രസ് നേതാവ് സി.ഹരിദാസിനെ കാണാനാണു മുഖ്യമന്ത്രി പൊന്നാനിയിലെത്തിയത്. അതിനിടെ, സി.ഹരിദാസിന്റെ അയൽവാസിയും അടുത്ത സുഹൃത്തും മുസ്‌ലിം ലീഗിന്റെ മുതിർന്ന നേതാവുമായ അഹമ്മദ് ബാഫഖി തങ്ങളുടെ വീട്ടിൽ ഉച്ചഭക്ഷണം കഴിച്ചു. അതിന്റെ ദൃശ്യങ്ങൾ രാഷ്ട്രീയമായി പ്രചരിപ്പിക്കേണ്ടതുണ്ടോയെന്നും നൗഷാദ് അലി ചോദിച്ചു. സംസ്ഥാനം മഴക്കെടുതി നേരിടുന്നതിനിടെ മുഖ്യമന്ത്രി വി.ഡി.സതീശൻ സൽക്കാരത്തിൽ പങ്കെടുത്തെന്ന വിമർശനവുമായി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.

