ഉമ്മയേയും മൂന്ന് മക്കളേയും കൊന്ന ഉഡുപ്പി കൂട്ടകൊലപാതകം: മാസ്ക് ധരിച്ച് അക്രമി എത്തിയത് ഓട്ടോയിൽ, കൃത്യം നടത്തി 15 മിനിറ്റിനുള്ളിൽ വീട് വിട്ടു

ബെംഗളൂരു: ഉഡുപ്പിയിൽ ഒരു കുടുംബത്തിലെ 4 പേരെ മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതൻ വീട്ടിൽ കയറി കുത്തിക്കൊന്നു. മറ്റൊരാൾക്കു ഗുരുതരമായി പരുക്കേറ്റു. കെമ്മണ്ണ് തൃപ്തി ലേഒൗട്ടിൽ നടന്ന സംഭവത്തിൽ ഹസീന (48), മക്കളായ അഫ്സാൻ (23), അയ്നാസ് (21), അസീം (12) എന്നിവരാണു മരിച്ചത്. ഹസീനയുടെ ഭർതൃമാതാവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഒൻപതിന് നടന്ന അക്രമത്തിനു പിന്നിലെ യഥാർഥ കാരണം ഇനിയും വ്യക്തമല്ലെന്ന് എസ്പി ഡോ. കെ.അരുൺ പറഞ്ഞു. വിലപിടിപ്പുള്ളതൊന്നും വീട്ടിൽ നിന്നു നഷ്ടപ്പെട്ടിട്ടില്ല. ഹസീനയുടെ ഭർത്താവ് ഗൾഫിലാണ്. നിലവിളി കേട്ട് അയൽവാസിയായ പെൺകുട്ടി എത്തിയിരുന്നെങ്കിലും അക്രമി ഭീഷണിപ്പെടുത്തി ഓടിച്ചുവിടുകയായിരുന്നു. വെളുത്ത മാസ്ക് ധരിച്ചെത്തിയ കഷണ്ടിയായ അക്രമി വീട്ടിനുള്ളിലേക്ക് ഓടിക്കയറിയതു കണ്ടെന്ന് ഇയാളെ അവിടെയെത്തിച്ച ഓട്ടോ ഡ്രൈവർ പൊലീസിനു മൊഴി നൽകി. കൊലപാതകം നടത്തി 15 മിനിറ്റിനകം അക്രമി സന്തെഘട്ടെയിലേക്കു മടങ്ങിപ്പോയി. തുടർന്നു മറ്റൊരു ഓട്ടോയിൽ കാരാവലി ബൈപാസിൽ ഇറങ്ങിയതായും പൊലീസ് കണ്ടെത്തി. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുത്തു. ഉഡുപ്പി എംഎൽഎ യശ്പാൽ സുവർണ, മുൻ എംഎൽഎ വിനയ്കുമാർ സൊറാക്കെ തുടങ്ങിയവരും സംഭവസ്ഥലം സന്ദർശിച്ചു.

