കോൺഗ്രസിലെ കലഹം സുധാകരനെതിരേ; ഹൈക്കമാൻഡ് ഇടപെടൽ അനിവാര്യമാക്കുന്നു

തിരുവനന്തപുരം: കോൺഗ്രസിൽ മുതിർന്ന നേതാക്കളുടെ കലഹം പ്രധാനമായും ലക്ഷ്യംവെക്കുന്നത് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെ. കെ. മുരളീധരനാണ് എതിർപ്പുമായി മുന്നിട്ടിറങ്ങിയതെങ്കിലും എ ഗ്രൂപ്പിന്റെയും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ വിഭാഗത്തിന്റെയും പിന്തുണ അദ്ദേഹത്തിനുണ്ട്. പാർട്ടി കാര്യങ്ങൾ മുതിർന്ന നേതാക്കളോട് ആലോചിക്കുന്നില്ലെന്നാണ് അവരുടെ പരാതി. ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വേളയിൽ രണ്ട് എം.പി.മാരെ പാർട്ടി അച്ചടക്കം പഠിപ്പിക്കാനെന്നപേരിൽ കെ.പി.സി.സി. പ്രസിഡന്റ് ചാടിപ്പുറപ്പെടേണ്ടിയിരുന്നില്ലെന്ന വികാരമാണ് എ, ഐ ഗ്രൂപ്പുകളിലുള്ളത്. രമേശ് ചെന്നിത്തല, എം.എം. ഹസൻ എന്നിവരുടെ പ്രതികരണങ്ങളിൽ ഇത് പ്രകടമാണ്. എം.കെ. രാഘവനും കെ. മുരുളീധരനും എ.ഐ.സി.സി. അംഗങ്ങളും എം.പി.മാരുമായതിനാൽ അവർക്ക് അച്ചടക്കത്തിന്റെപേരിൽ കത്തുനൽകേണ്ടത് എ.ഐ.സി.സി.യിൽനിന്നാണെന്നാണ് അവരുടെ പക്ഷം. ഇല്ലാത്ത അധികാരം ഉപയോഗിച്ച് സുധാകരൻ തങ്ങൾക്ക് കത്തുനൽകിയതും ഇരുവരുടെയും പ്രസ്താവനകളിലുള്ള അതൃപ്തി ഹൈക്കമാൻഡിനെ അറിയിച്ചതും തങ്ങളെ ഇകഴ്ത്താനുള്ള നടപടികളായാണ് അവർ കണ്ടത്. ഇതിന്റെ പേരിലാണ്, വായ മൂടിക്കെട്ടാനാണ് തീരുമാനമെങ്കിൽ ഇനി മത്സരിക്കാനില്ലെന്ന് മുരളീധരൻ പ്രഖ്യാപിച്ചത്. ഇപ്രാവശ്യവും പാർലമെന്റിലേക്ക് മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പിച്ചവരാണ് ഇരുവരും. കെ. മുരളീധരന്റെ പ്രഖ്യാപനത്തെ ഹൈക്കമാൻഡ് ഇടപെടലിനുള്ള സമ്മർദമായാണ് വിലയിരുത്തുന്നത്. എ, ഐ ഗ്രൂപ്പുകളും ഈയാവശ്യം താരിഖ് അൻവർ, കെ.സി. വേണുഗോപാൽ എന്നിവരോട് നേരത്തേതന്നെ ഉന്നയിച്ചിരുന്നു. സംസ്ഥാനതലത്തിൽ മുതിർന്ന നേതാക്കൾക്കുകൂടി പങ്കാളിത്തമുള്ള ഒരു ആലോചനാസംവിധാനമാണ് അവരുടെ ആവശ്യം. 60 കെ.പി.സി.സി. അംഗങ്ങളെ നാമനിർദേശം ചെയ്തത് ഏകപക്ഷീയമായിപ്പോയി എന്നതാണ് അവസാന പ്രകോപനമെങ്കിലും വി.ഡി. സതീശൻ-കെ. സുധാകരൻ ടീം വന്നതിനുശേഷം നടത്തിയ പുനഃസംഘടന ആദ്യംമുതലേ ഗ്രൂപ്പ് നേതൃത്വത്തിന് ദഹിക്കുന്നതായിരുന്നില്ല. എന്നാൽ, ഗ്രൂപ്പ് മാനേജർമാരോട് ചോദിച്ചുമാത്രം പുനഃസംഘടനയെന്ന വാദം നടക്കില്ലെന്ന മറുവാദമാണ് ഔദ്യോഗികപക്ഷത്തിനുള്ളത്. ഡി.സി.സി. ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവരുടെ പട്ടിക ജില്ലകളിൽനിന്ന് ചോദിച്ചിരുന്നു. 15-നകമെങ്കിലും അവ ലഭ്യമാക്കി പുനഃസംഘടന നടത്താനാണ് കെ.പി.സി.സി. നേതൃത്വം തീരുമാനിച്ചത്. കാര്യങ്ങൾ വഷളായസ്ഥിതിക്ക് ഗ്രൂപ്പുകൾ നിസ്സഹകരണത്തിലാണ്

