മഞ്ചേശ്വരത്ത് 450 ലിറ്റര്‍ കര്‍ണാടക മദ്യവുമായി യുവാവ് പിടിയില്‍

കാസർകോട്: മഞ്ചേശ്വരത്ത് 450 ലിറ്റർ കർണാടക മദ്യവുമായി യുവാവ് പിടിയിൽ. കാറിൽ കടത്താൻ ശ്രമിച്ച മദ്യം കാസർകോട് എക്സൈസ് സ്ക്വാഡാണ് പിടികൂടിയത്. ലോക്ഡൗൺ സാഹചര്യം മറയാക്കി കർണാടകത്തിൽ നിന്നും വലിയ തോതിൽ മദ്യം കടത്താനുള്ള ശ്രമം ഉണ്ടെന്നും നടപടിൾ കർശനമാക്കിയെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
നെല്ലിക്കുന്ന് സ്വദേശി 20 വയസുകാരൻ റിതേഷാണ് 450 ലിറ്റർ കർണാടക മദ്യവുമായി പിടിയിലായത്. ഹൊസങ്കടിയിലെ ചെക്ക് പോസ്റ്റിൽ എക്സൈസ് സംഘം കൈകാണിച്ചെങ്കിലും നിർത്താതെ ഊടുവഴികളിലൂടെ റിതേഷ് പാഞ്ഞു. എന്നാൽ വഴി അവസാനിച്ച് വാഹനം തിരിക്കാൻ പറ്റാതായ സ്ഥലത്ത് വച്ച് പിന്തുടർന്ന എക്സൈസ് സംഘം റിതേഷിനെ പിടികൂടി.
ഡ്രൈവർ സീറ്റിലൊഴികെ മറ്റെല്ലായിടത്തും മദ്യക്കുപ്പികൾ പെട്ടിയിലാക്കി അടുക്കിവച്ച നിലയിലായിരുന്നു. 750 മില്ലിലിറ്റർ വീതമുള്ള 12 കുപ്പികളിലാക്കി അൻപത് പെട്ടി കർണാടകമദ്യമാണ് പിടിച്ചെടുത്തത്. കേരളത്തിലും കർണാടകത്തിലും ലോക്ഡൗൺ ആണെങ്കിലും കർണാടകത്തിൽ രാവിലെ 10 വരെ മദ്യവിൽപ്പനശാലകൾ തുറക്കാം.
ഇത് മുതലെടുത്താണ് കാസർകോട്ടേക്ക് വ്യാപക മദ്യക്കടത്ത്. ഇന്നലെ കാഞ്ഞങ്ങാട് പെരളത്ത് 3000ത്തിലധികംകുപ്പി മദ്യം പിടിച്ചെടുത്തിരുന്നു. മദ്യക്കടത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കുമെന് എക്സൈസ് അറിയിച്ചു

