‘ബി.ജെ.പിയുടെ പിൻവാതിൽ ഭീഷണി വിലപ്പോകില്ല’: തമിഴ്നാട് സെക്രട്ടേറിയറ്റിലെ ഇ.ഡി റെയ്ഡിനെതിരെ എം.കെ സ്റ്റാലിന്

ചെന്നൈ: തമിഴ്നാട് സെക്രട്ടേറിയറ്റിൽ ഇ.ഡി നടത്തുന്ന റെയ്ഡിനെതിരെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ബി.ജെ.പിയുടെ പിൻവാതിൽ ഭീഷണി വിലപ്പോകില്ല. ഫെഡറലിസത്തിന് എതിരെയുള്ള കടന്നുകയറ്റം ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയമാണെന്നും എം.കെ സ്റ്റാലിന് പ്രതികരിച്ചു. വൈദ്യുതി മന്ത്രി വി സെന്തിൽ ബാലാജിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സ്റ്റാലിന് രംഗത്തെത്തിയത്. രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയമായി നേരിടുന്നതിനു പകരം പിൻവാതിലിലൂടെ ഭീഷണിപ്പെടുത്തുന്ന ബി.ജെ.പിയുടെ രാഷ്ട്രീയം അധികകാലം വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. “ബി.ജെ.പി രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഏജൻസികൾ വഴി നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. രാജ്യത്തുടനീളം ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്”- എം.കെ സ്റ്റാലിൻ പറഞ്ഞു. ഏത് തരത്തിലുള്ള അന്വേഷണത്തോടും പൂർണമായി സഹകരിക്കുമെന്ന് സെന്തിൽ ബാലാജി പറഞ്ഞിട്ടുണ്ട്. എന്നിട്ടും സെക്രട്ടേറിയറ്റ് വളപ്പിലെ മന്ത്രിയുടെ ഔദ്യോഗിക ചേംബറിൽ റെയ്ഡ് നടത്തേണ്ട ആവശ്യം എന്തായിരുന്നുവെന്ന് സ്റ്റാലിന് ചോദിക്കുന്നു. സെക്രട്ടേറിയറ്റിൽ റെയ്ഡ് നടത്താൻ തങ്ങൾ പ്രാപ്തരാണെന്ന് കാണിക്കാനാണോ? അതോ ഭീഷണിപ്പെടുത്താനാണോ? എന്നാണ് സ്റ്റാലിന്റെ ചോദ്യം. അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് സര്‍ക്കാര്‍ തുടരുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിമര്‍ശിച്ചു. തമിഴ്നാട് സെക്രട്ടേറിയറ്റിലെ റെയ്ഡ് അംഗീകരിക്കാനാവില്ലെന്ന് മമത ബാനര്‍ജി പറഞ്ഞു. റെയ്ഡിലൂടെ പ്രതിപക്ഷത്തെ നിശബ്ദമാക്കാനാവില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

