സില്‍വര്‍ ലൈന്‍ രഹസ്യമായി കൊണ്ടു വന്നതല്ല; നടപ്പാക്കിയേ തീരൂ: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കെ-റെയില്‍ പദ്ധതി രഹസ്യമായി കൊണ്ടുവന്നതല്ലെന്നും, ഇത് നടപ്പാക്കിയേ തീരൂവെന്നും. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അടിയന്തിര പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
സില്‍വര്‍ലൈനിനെ ആത്മാര്‍ത്ഥമായി എതിര്‍ക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുന്നില്ല. രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രതിഷേധം മാത്രമാണ് നടക്കുന്നത്. ഇപ്പോള്‍ പ്രതിപക്ഷനിര തുറന്നു കാട്ടപ്പെട്ടിരിക്കുകയാണെന്നും .മുഖ്യമന്ത്രി പറഞ്ഞു.രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കും മുഖ്യമന്ത്രിയുടെ മറുപടിക്കും ശേഷം പ്രമേയം സഭ തള്ളി. മറുപടി തൃപ്തികരമല്ലെന്നാരോപിച്ച് പ്രതിപക്ഷാംഗങ്ങള്‍ ഇറങ്ങിപ്പോയി.
മുന്‍ യു.ഡി.എഫ്.സര്‍ക്കാരും കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണി പ്രകടനപത്രികയിലും വാഗ്ദാനം ചെയ്തിരുന്നതാണ് സില്‍വര്‍ലൈന്‍ പദ്ധതി.റെയില്‍ബോര്‍ഡ് ചെയര്‍മാനുമായി ചര്‍ച്ച നടത്തിയാണ് സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളുണ്ടാക്കിയത്.സംസ്ഥാനത്തിന്റെ വികസനത്തിന് അനിവാര്യമാണിത്. .സംശയങ്ങള്‍ ആര്‍ക്കുണ്ടെങ്കിലും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. പ്രതിപക്ഷം ആരോപിക്കുന്നത് പോലെ സാമ്ബത്തിക സ്ഥിതി നോക്കി ഒരു വികസനവും നടത്താനാവില്ല.കേന്ദ്രസര്‍ക്കാരും വിവിധ സംസ്ഥാനങ്ങളും വികസനപദ്ധതികള്‍ നടപ്പാക്കുന്നത് .വായ്പയെടുത്തിട്ടാണ്. സില്‍വര്‍ലൈനിനായി സംസ്ഥാനം നേരിട്ട് വായ്പയെടുക്കുന്നില്ല. സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ വായ്പയെടുക്കുകയും സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുകയുമാണ്.കിഫ്ബിക്കും ഇതേ രീതിയാണ്.മാത്രമല്ല 40വര്‍ഷത്ത തിരിച്ചടവ് കാലാവധിയുണ്ട്. പലിശ 0.2ശതമാനം മുതല്‍ 1.5ശതമാനം മാത്രം. കടക്കെണിവിവാദം ഉയര്‍ത്തുന്നത് വികസനത്തെ തുരങ്കം വയ്ക്കാനാണ്.
സംസ്ഥാനത്തെ ക്വാറികളെല്ലാം ഉപയോഗിച്ചാല്‍ പശ്ചിമഘട്ടം തകരുമെന്നത് ബാലിശമായ വാദമാണ്.സംസ്ഥാനത്തെ ക്വാറികളൊന്നും പശ്ചിമഘട്ടത്തിലല്ല.കോള്‍ നെല്‍പാടങ്ങളിലൂടെ തൂണുകളിലും കടലുണ്ടി പക്ഷിസങ്കേതത്തില്‍ നിലവിലെ റെയില്‍പാതയോട് ചേര്‍ന്നും മാടായിപാറയില്‍ തുരങ്കത്തിലൂടെയുമാണ് പാത കടന്നുപോകുന്നത്. വനഭൂമി ഇതിനാവശ്യമില്ല..രാജ്യത്ത് ഏഴ് അതിവേഗ റെയില്‍പാത നിര്‍മ്മിക്കുന്നുണ്ട്.അവിടൊന്നും കോണ്‍ഗ്രസ് പദ്ധതിയെ എതിര്‍ക്കുന്നില്ല. പദ്ധതി നടപ്പാക്കുന്നതിലൂടെ 2.8ലക്ഷം ഗ്രാം കാര്‍ബല്‍ എമിഷന്‍ ഒഴിവാക്കാനുമാകും. . നീരൊഴുക്ക് തടസ്സപ്പെടാതിരിക്കാന്‍ ശാസ്ത്രീയമാര്‍ഗ്ഗം തേടും. സംസ്ഥാനത്തെ വിഭജിച്ച് മതിലുകളും കെട്ടില്ല.നിലവില്‍ കല്ലിടുന്നതില്‍ ആര്‍ക്കും ആശങ്കവേണ്ട. കോടതി അനുമതിയോടെ സാമൂഹ്യആഘാതപഠനത്തിനാണിതെതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സില്‍വര്‍ ലൈന്‍ വരേണ്യ
വര്‍ഗ്ഗത്തിന്:വി.ഡി.സതീശന്‍
₹പദ്ധതിക്കായി ഡാറ്റാ തിരിമറിയും
കെ.എസ്.ആര്‍.ടി.സിയെ സ്വാഭാവിക മരണത്തിന് വിട്ടാണ് വരേണ്യവര്‍ഗത്തിനു വേണ്ടി സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ നടപ്പാക്കുന്നതെന്നും, ഇതംഗീകരിച്ചു കിട്ടാന്‍ ഡാറ്റാ തിരിമറി നടത്തിയെന്നുംപ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നിയമസഭയില്‍ അടിയന്തിരപ്രമേയ ചര്‍ച്ചയില്‍ ആരോപിച്ചു.
സില്‍വര്‍ ലൈന്‍ വിജയകരമാകണമെങ്കില്‍ എന്‍.എച്ച്.വീതി കൂട്ടരുതെന്നാണ് ഡി.പി.ആറില്‍ പറയുന്നത്. അഥവാ കൂട്ടിയാല്‍ ടോള്‍ നിരക്ക് ഉയര്‍ത്തണം. തീവണ്ടികളിലെ യാത്രാനിരക്ക് ഉയര്‍ത്തിയില്ലെങ്കിലും സില്‍വര്‍ ലൈനിന് ആളെ കിട്ടില്ലെന്നും പറയുന്നുണ്ട്. മറ്റു പൊതുഗതാഗത സംവിധാനങ്ങളെ വിഴുങ്ങുന്ന രീതിയിലേക്കാണ് സില്‍വര്‍ലൈന്‍ പോകുന്നത്.പദ്ധതി ലാഭകരമാണെന്നു വരുത്തിത്തീര്‍ക്കാന്‍ ഡാറ്റായില്‍ തിരിമറി നടത്തി.പദ്ധതിയുടെ പ്രഥമിക,അന്തിമ സാധ്യതാപഠന റിപ്പോര്‍ട്ടുകളിലെയും ഡി.പി.ആറിലെയും കണക്കുകള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഡാറ്റ തിരിമറി നടത്തിയിട്ടുണ്ടെന്നാണ് പഠനം നടത്തിയ സിസ്ട്രയുടെ തലവന്‍ അലോക് കുമാര്‍വര്‍മ വെളിപ്പെടുത്തിയതും.
സില്‍വര്‍ ലൈനിനെ എതിര്‍ത്ത കവികളും എഴുത്തുകാരും അപമാനിക്കപ്പെടുന്ന കാലമാണിത്. നരേന്ദ്ര മോദി സ്‌റ്റൈലിലാണ് മുഖ്യമന്ത്രി പെരുമാറുന്നത്. പദ്ധതികളെ എതിര്‍ത്താല്‍ തീവ്രവാദികളും ദേശദ്രോഹികളുമാക്കും. ഇത് ഏകാധിപതികളുടെ പൊതു സ്വഭാവമാണ്. ഇവിടെ സംവാദങ്ങളാണ് വേണ്ടത്. എതിര്‍പ്പുകളെയും ആശങ്കകളെയും ഉത്കണ്ഠകളെയും അഭിമുഖീകരിക്കണം. ജനവിധി എന്തും ചെയ്യാനുള്ള അധികാരമാണെന്ന് തെറ്റിദ്ധരിക്കരുത്. നിശബ്ദമാക്കിയും അടിച്ചമര്‍ത്തിയും മര്‍ദ്ദിച്ചുമല്ല പദ്ധതി നടപ്പാക്കേണ്ടത്. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട സമരങ്ങളെ അടിച്ചമര്‍ത്താന്‍ നടക്കുന്ന മര്‍ദ്ദനങ്ങള്‍ ജനാധിപത്യവിരുദ്ധമാണ്. കേരളത്തെ ഒരു ബനാന റിപ്പബ്ലിക്കാക്കി മാറ്റാന്‍ അനുവദിക്കില്ലെന്നും സതീശന്‍ പറഞ്ഞു.

