ഒടുവിൽ യു.എസ്.-ഇറാൻ കരാറായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

വാഷിങ്ടൺ/ടെഹ്റാൻ: പശ്ചിമേഷ്യയിലുടനീളം രക്തംചിന്തി, ലോകത്തെയാകെ ഇന്ധനപ്രതിസന്ധിയിലേക്ക് തള്ളിവിട്ട ഇറാനും യു.എസ്.-ഇസ്രയേൽ സഖ്യവും തമ്മിലുള്ള യുദ്ധം അവസാനിക്കുന്നു. 107 ദിവസം നീണ്ടുനിന്ന സംഘർഷം അവസാനിപ്പിച്ച് ശാശ്വതസമാധാനത്തിലേക്ക് വഴിതുറക്കുന്ന കരടുകരാർ അമേരിക്കയും ഇറാനും അംഗീകരിച്ചു. കരാർ വെർച്വലായി ഒപ്പിട്ടെന്ന് ണ്ടയു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
വെള്ളിയാഴ്ച സ്വിസ് നഗരമായ ജനീവയിൽ പ്രധാനമധ്യസ്ഥരായ പാകിസ്താന്റെ ആതിഥേയത്വത്തിലാകും ഔദ്യോഗിക ഒപ്പിടൽച്ചടങ്ങ്.
ആഗോളചരക്കുനീക്കത്തിലെ തന്ത്രപ്രധാന ഇടനാഴിയായ ഹോർമുസ് കടലിടുക്ക് വെള്ളിയാഴ്ച തുറക്കുമെന്നും പാത ടോൾരഹിതമാകുമെന്നും ട്രംപ് തിങ്കളാഴ്ച അറിയിച്ചു. യുദ്ധത്തെത്തുടർന്ന് ഇറാൻ ഹോർമുസ് അടച്ചിരുന്നു. ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള വാണിജ്യക്കപ്പലുകളുടെ പോക്കുവരവ് തടയുന്നതിനായി ഹോർമുസിൽ ഏപ്രിൽ 13 മുതൽ യു.എസ്. ഏർപ്പെടുത്തിയ നാവിക ഉപരോധം പിൻവലിക്കുകയാണെന്നും ട്രംപ് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫാണ് കരാർവിവരം ആദ്യം പ്രഖ്യാപിച്ചത്.
ലെബനനുൾപ്പെടെ എല്ലാ യുദ്ധമുഖങ്ങളിലുമുള്ള സൈനികനടപടികൾ ഉടനടിയും സ്ഥിരമായും നിർത്തിവെക്കാൻ ഇറാനും യു.എസും സമ്മതിച്ചതായി ഷഹബാസ് പറഞ്ഞു.
ഏപ്രിൽ എട്ടിന് പ്രാബല്യത്തിലായ താത്കാലിക വെടിനിർത്തൽ 60 ദിവസത്തേക്കുകൂടി നീട്ടാൻ ലക്ഷ്യമിട്ടുള്ളതാണ് കരാർ.
ഇറാൻ മുന്നോട്ടുവെച്ച പ്രധാനവ്യവസ്ഥയായ ലെബനനിലെ വെടിനിർത്തലും കരാറിൽ ഉൾപ്പെട്ടിട്ടുണ്ട്. വെടിനിർത്തൽക്കാലയളവിൽ ഇറാന്റെ ആണവായുധമോഹം തടയാൻ ലക്ഷ്യമിട്ടുള്ള ചർച്ചകൾ നടക്കും.
അറുപതുദിവസത്തിനകം അന്തിമക്കരാറുണ്ടായില്ലെങ്കിൽ വീണ്ടും യുദ്ധം ആരംഭിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 60 ശതമാനം പരിശുദ്ധിയിൽ സമ്പുഷ്ടീകരിച്ച 440.9 കിലോഗ്രാം യുറേനിയം ഇറാന്റെ പക്കലുണ്ടെന്നാണ് കണക്ക്. ഇത് ഇറാനിലോ പുറത്തോവെച്ച് നിർവീര്യമാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിലാണ് അന്തിമധാരണയാകേണ്ടത്.
കരാർ നടപ്പാക്കുന്നതിന്റെയും ലെബനനിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുന്നതിന്റെയും പൂർണ ഉത്തരവാദിത്വം യു.എസിനാണെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. യു.എസുമായുള്ള ധാരണാപത്രം പ്രകാരമുള്ള ഇറാന്റെ പ്രതിബദ്ധതകൾ കർശനമായ വ്യവസ്ഥകൾക്ക് വിധേയവും മറുപക്ഷം എത്രകണ്ട് കരാർ പാലിക്കുന്നുവോ എന്നതിന് അനുസൃതവുമാണെന്ന് ഇറാൻ പറഞ്ഞു. ഇറാൻ-യു.എസ് വെടിനിർത്തൽ ധാരണയായതിനുപിന്നാലെ ഇന്ത്യൻ എൽ.എൻ.ജി. കപ്പലായ ‘ദിശ ഹോർമുസ് കടന്നു.
ലെബനനിൽനിന്ന് പിൻവാങ്ങില്ലെന്ന് ഇസ്രയേൽ
തെക്കൻ ലെബനനിൽനിന്ന് ഇസ്രയേൽ സൈന്യം പിന്മാറില്ലെന്നും അനിശ്ചിതകാലത്തേക്ക് അവിടെ തുടരുമെന്നും ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ് പറഞ്ഞു. ലെബനനിലെ വെടിനിർത്തലുൾപ്പെടെ കരാറിലെ ചില വ്യവസ്ഥകളോട് ഇസ്രയേലിനും ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കിടയിലും എതിർപ്പ് ശക്തമാണ്. സമീപദിവസങ്ങളിൽ ലെബനിൽ ഇസ്രയേൽ സൈനികനടപടി കടുപ്പിച്ചതിനെത്തുടർന്ന് രണ്ടുതവണ കപ്പിനും ചുണ്ടിനുമിടയിൽ കരാർ പരാജയപ്പെട്ടിരുന്നു. ലെബനൻ വിഷയത്തിൽ ട്രംപും സഖ്യകക്ഷിയായ ഇസ്രയേലിനെ തുറന്നു വിമർശിച്ചു.

