യുവാവിന്റെ ദുരൂഹ മരണം കൊലപാതകം: ഭാര്യയും കാമുകനും അറസ്റ്റിൽ

മഞ്ചേശ്വരം: കുഞ്ചത്തൂരിൽ ഒരാഴ്ച മുമ്പ് യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. നവംബർ ഏഴിന് പുലർച്ചെ മൂന്നുമണിയോടെയാണ് കർണാടക സ്വദേശിയും തലപ്പാടിയിലെ താമസക്കാരനുമായ ഹനുമന്തപ്പ കുഞ്ചത്തൂർപദവിൽ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഒരാഴ്ചയായി പോലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.
•എല്ലാം കാമുകനുവേണ്ടി•
അപകടമരണമായിരിക്കാമെന്നാണ് നാട്ടുകാർ ആദ്യം കരുതിയത്. റോഡരികിൽ മൃതദേഹം കിടന്നതിന് തൊട്ടടുത്തുതന്നെ ഇയാൾ ഉപയോഗിച്ചിരുന്ന സ്കൂട്ടറും മറിഞ്ഞ് കിടന്നിരുന്നു. പോലീസിന്റെ പരിശോധനയിൽ മൃതദേഹത്തിൽ കൊലപാതകത്തിന്റെ അടയാളങ്ങൾ കണ്ടെത്തുകയായിരുന്നു. കഴുത്ത് ഞെരിച്ചതിന്റെയും ശ്വാസംമുട്ടിച്ചതിന്റെയും പിടിവലിയുടെതുമായ അടയാളങ്ങൾ പോലീസിനെ കൊലപാതകമാണെന്ന നിഗമനത്തിലേക്ക് എത്തിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പോലീസിന്റെ നിഗമനം ശരിവച്ചതോടെ അന്വേഷണത്തിന്റെ മുന ഭാര്യ ഭാഗ്യശ്രീ (26) യിലേക്ക് നീണ്ടു. സംഭവത്തിനുശേഷം ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. നാല് ദിവസം തുടർച്ചയായി ചോദ്യം ചെയ്തെങ്കിലും കൂസലേതുമില്ലാതെ എല്ലാം നിഷേധിച്ചു.തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ വിവരങ്ങൾ ശേഖരിച്ചു. ഇതിലെ വിവരങ്ങൾവെച്ച് ചോദ്യം ചെയ്യൽ തുടങ്ങിയതോടെ ഭാഗ്യശ്രീ പതറി. രക്ഷപ്പെടാൻ മറ്റ് മാർഗമില്ലാതെ വന്നപ്പോൾ കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞു. ഭർത്താവിന്റെ സുഹൃത്തും കാമുകനുമായ അൽഅസാബ് (23) മായുള്ള രഹസ്യബന്ധം ഭർത്താവറിഞ്ഞതാണ് കൊലപാതകത്തിന് കാരണമായത്. അഭയം നൽകി അന്തകനായിഅംഗപരിമിതനായ ഹനുമന്തപ്പ മംഗളൂരുവിൽ ഹോട്ടൽ തൊഴിലാളിയാണ്. രണ്ട് വർഷം മുമ്പ് തലപ്പാടിയിൽ സ്വന്തമായി സ്ഥലം വാങ്ങി വീട് വെച്ചു. ഇവർക്ക് ഇവർക്ക് മൂന്ന് മക്കളുണ്ട്. ലോക്ഡൗൺ സമയത്ത് ജെ.സി.ബി. ഡ്രൈവറും നാട്ടുകാരനും സുഹൃത്തുമായ അൽ അസാബ് ജോലിയില്ലെന്നും താമസസൗകര്യമില്ലെന്നും ഹനുമന്തപ്പയോട് പറഞ്ഞു. തുടന്ന് ഇദ്ദേഹത്തെ ഹനുമന്തപ്പ സ്വന്തം വീട്ടിലേക്ക് വിളിച്ചു. ഭക്ഷണവും താമസസൗകര്യവും നൽകി. ഇതിനിടയിലാണ് ഭാഗ്യശ്രീയും അൽഅസാദുമായി അടുക്കുന്നത്. ഇവർ തമ്മിലുള്ള അവിഹിതബന്ധം ഭർത്താവ് അറിഞ്ഞതോടെ കുടുംബത്തിൽ പ്രശ്‌നങ്ങളുണ്ടായി. തങ്ങൾക്ക് ഒന്നിച്ച് ജീവിക്കണമെങ്കിൽ ഹനുമന്തപ്പയെ വകവരുത്തണമെന്ന് ഇരുവരും തീരുമാനിച്ചു. അങ്ങനെ കഴിഞ്ഞ ഏഴിന് രാത്രി ഇരുവരും ചേർന്ന് ഹനുമന്തപ്പയെ വീട്ടിനകത്ത് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹം അൽ അസാബ് ബൈക്കിൽ കെട്ടി വഴികാട്ടിയായി സ്കൂട്ടിയിൽ ഭാഗ്യശ്രീയും വീട് വിട്ടിറങ്ങി. പാതിരാത്രിയിൽ റോഡരികിൽ തള്ളാനായിരുന്നു പദ്ധതി. ഒപ്പം ബൈക്കും ഉപേക്ഷിച്ചാൽ വാഹനാപകടത്തിൽ മരിച്ചു എന്ന് വരുത്തിത്തീർക്കാമെന്നാണ് ഇരുവരും കരുതിയത്. സംഭവത്തിനുശേഷം അൽ അസബ് കർണാടകയിലേക്ക് കടന്നു. മുൻപ് ജോലി ചെയ്ത സ്ഥലങ്ങളിലും മറ്റുമായി മാറി മാറി സഞ്ചരിച്ചു.ഒടുവിൽ ടവർ ലൊക്കേഷൻ മനസ്സിലാക്കി പോലീസ് നടത്തിയ തിരച്ചിലിൽ കർണാടക ഹൊന്നാവരയിൽ കെ.എസ്.ആർ.ടി..സി ബസിൽ വെച്ച് കഴിഞ്ഞ ദിവസമാണ് ഇയാളെ പിടികൂടിയത്. ഇരുവരെയും തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. ഡിവൈ.എസ്.പി. ബാലകൃഷ്ണൻ നായർ, കുമ്പള സി.ഐ. പി. പ്രമോദ്, മഞ്ചേശ്വരം സി.ഐ. കെ.പി. ഷൈൻ, എ.എസ്.ഐ. തോമസ്, കെ. മനു, സന്തോഷ് ഡോൺ, വിജേഷ്, ലിതേഷ്, പ്രവീൺ, സൈബർസെൽ അംഗങ്ങളായ എസ്.ഐ.മാരായ പി.കെ. ബാലകൃഷ്ണൻ. കെ. നാരായണൻ നായർ, അജിത്, ലക്ഷ്മി നാരായണൻ, സജീഷ്, ഓസ്റ്റിൻ തമ്പി എന്നിവർ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

