ഫോൺ ബിൽ 20 ശതമാനം വരെ ഉയരും ; പുതുവർഷത്തിൽ മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് ഇരുട്ടടി ?

ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ ഉപയോക്താക്കളുടെ മൊബൈല്‍ ബില്‍ ഉയരാന്‍ സാധ്യത. നഷ്ടം നികത്താന്‍ മൊബൈല്‍ കമ്ബനികള്‍ താരിഫ് നിരക്ക് ഉയര്‍ത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത് നടപ്പായാല്‍ ഉപയോക്താക്കളുടെ ഫോണ്‍ ബില്ലില്‍ 20 ശതമാനം വരെ വര്‍ധന പ്രതീക്ഷിക്കാം. നഷ്ടം നേരിടുന്ന ഭാരതി എയര്‍ടെലും വൊഡഫോണ്‍- ഐഡിയയുമാണ് (വിഐ) താരിഫ് നിരക്ക് ഉയര്‍ത്താന്‍ ആലോചിക്കുന്നത്. സാമ്ബത്തിക നില മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. അതേസമയം മുഖ്യ എതിരാളിയായ റിലയന്‍സ് ജിയോയുടെ ഇക്കാര്യത്തിലുള്ള നീക്കം വീക്ഷിച്ചതിന് ശേഷം തീരുമാനം എടുക്കാനാണ് ആലോചന എന്നാണ് റിപ്പോര്‍ട്ടുകള്‍. താരിഫിന് തറവില നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ട്രായിയുടെ തീരുമാനത്തിന് കാത്തിരിക്കുകയാണ് ടെലികോം കമ്ബനികള്‍. അതിനിടയിലാണ് രണ്ട് ടെലികോം കമ്ബനികള്‍ താരിഫ് നിരക്ക് ഉയര്‍ത്താനുള്ള തീരുമാനവുമായി മുന്നോട്ടുപോകാന്‍ ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2019ലാണ് മൂന്ന് ടെലികോം കമ്ബനികള്‍ അവസാനമായി താരിഫ് നിരക്ക് ഉയര്‍ത്തിയത്. ടെലികോം രംഗത്ത് ജിയോ വന്ന 2016ന് ശേഷമുള്ള ആദ്യ വര്‍ധനയായിരുന്നു ഇത്. നിലവില്‍ ഒരു ഉപയോക്താവില്‍ നിന്നുള്ള വൊഡഫോണ്‍- ഐഡിയയുടെ ശരാശരി വരുമാനം 119 ആണ്. എയര്‍ടെല്‍, ജിയോ എന്നിവയുടെ യഥാക്രമം 162, 145 എന്നിങ്ങനെയാണ്. നിലവിലുള്ള താരിഫ് നിരക്ക് കൊണ്ട് ഒരു പ്രയോജനവുമില്ല എന്ന് പറഞ്ഞ വൊഡഫോണ്‍- ഐഡിയ എംഡി രവീന്ദര്‍ താക്കര്‍, നിരക്ക് ഉയര്‍ത്തുന്നതില്‍ ഒരുവിധത്തിലും കമ്ബനി മടിച്ചുനില്‍ക്കില്ലെന്നും മുന്നറിയിപ്പ് നല്‍കി.

