ഐ എൻ എൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച പൂന്തുറ സിറാജിന് സീറ്റ് നൽകില്ലെന്ന് ഇടതുമുന്നണി ; പി ഡി പി വിട്ടുവന്ന നേതാവ് പെരുവഴിയിൽ

തിരുവനന്തപുരം: പി ഡി പിയില്‍ നിന്ന് ഐ എന്‍ എല്ലില്‍ ചേര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മത്സരിക്കാനുളള പൂന്തുറ സിറാജിന്റെ നീക്കത്തിന് തിരിച്ചടി. തിരഞ്ഞെടുപ്പിന് തൊട്ടു മുമ്ബ് പാര്‍ട്ടി മാറി വന്നതിനാല്‍ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാനാവില്ലെന്നാണ് എല്‍ ഡി എഫിന്റെ നിലപാട്. പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ഐ എന്‍ എല്ലിന് സി പി എം നിര്‍ദേശം നല്കി. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി പൂന്തുറ സിറാജിനെ മത്സരിപ്പിക്കില്ലെന്ന് സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കേരളകൗമുദി ഓണ്‍ലൈനിനോട് പറഞ്ഞു. ‘അയാള്‍ ഒറ്റയ്ക്ക് മത്സരിക്കുന്നെങ്കില്‍ മത്സരിക്കട്ടെ. പൂന്തുറ സിറാജിനെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയാക്കില്ല.എല്‍ ഡി എഫിന് അവിടെ മറ്റൊരു സ്ഥാനാര്‍ത്ഥിയുണ്ടാകും’ എന്നായിരുന്നു ആനാവൂര്‍ നാഗപ്പന്റെ പ്രതികരണം. പി ഡി പിയുടെ സംസ്ഥാനത്തെ മുഖമായി അറിയപ്പെട്ടിരുന്ന പൂന്തുറ സിറാജ് ശനിയാഴ്ചയാണ് പാര്‍ട്ടി വിട്ട് ഐ എന്‍ എല്ലില്‍ ചേര്‍ന്നത്. അംഗത്വം ഏറ്റുവാങ്ങിയ ആ നിമിഷം തന്നെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കൃത്യമായ കാരണമൊന്നുമില്ലാതെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുകയെന്ന ലക്ഷ്യം മാത്രം വച്ചായിരുന്നു സിറാജിന്റെ പാര്‍ട്ടി മാറ്റമെന്നാണ് എല്‍ ഡി എഫ് വിലയിരുത്തല്‍. കോര്‍പ്പറേഷനില്‍ ഐ എന്‍ എല്ലിനുളള ഏക സീറ്റായ മാണിക്യവിളാകത്ത് സിറാജിനെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു ഐ എന്‍ എല്ലിന്റെ തീരുമാനം. എന്നാല്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്ബ് സീറ്റ് മോഹിച്ചെത്തിയ സിറാജിനെ അംഗീകരിക്കാനാവില്ലന്നും മറ്റൊരാളെ കണ്ടെത്തി ഉടന്‍ നിര്‍ദേശിക്കാനും എല്‍ ഡി എഫ് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ സിറാജിന് പി ഡി പിയുമില്ല സീറ്റുമില്ലാത്ത അവസ്ഥയായിരിക്കുകയാണ്.

