KSDLIVENEWS

Real news for everyone

ഒരു കുത്തകയുടേയും വക്കാലത്ത് എടുത്തുകൊണ്ട് ഇങ്ങോട്ടു വരേണ്ട – മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: കേരളത്തിലെ വികസന പ്രവർത്തനങ്ങളിൽ പ്രതിപക്ഷം അന്ത്യന്തം അസ്വസ്ഥത കാട്ടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉദ്യോഗസ്ഥർക്ക് മേൽ അന്വേഷണ ഏജൻസികൾ വട്ടമിട്ട് പറക്കുകയാണ്. രാജ്യത്തെ അന്വേഷണ ഏൻസികൾ ഒന്നൊഴികെ ബാക്കിയെല്ലാം കേരളത്തിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ പ്രവർത്തനം അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നു എന്ന അഭിപ്രായമുണ്ടോയെന്നുള്ള ചോദ്യത്തിന് മറുപടി പറയവേയാണ് അദ്ദേഹം പ്രതിപക്ഷത്തെയും അന്വേഷണ ഏജൻസികളെയും രൂക്ഷമായി വിമർശിച്ചത്. ചില രാഷ്ട്രീയ നേതാക്കളുടെ പേരുകൾ വെളിപ്പെടുത്താൻ ഇഡി നിർബന്ധിക്കുന്നതായുള്ള മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ വെളിപ്പെടുത്തൽ കൂടി ചൂണ്ടിക്കാണിച്ചായിരുന്നു മാധ്യമപ്രവർത്തരുടെ ചോദ്യം. വികസന പ്രവർത്തനങ്ങളിൽ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെനാടും ജനങ്ങളും അനുകൂലമാണ്. എന്നാൽ ചിലർക്കതിൽ പ്രയാസമുണ്ട്. ആ പ്രയാസം ഇത് എൽഡിഎഫ് ഗവൺമെന്റിന്റെ കാലത്താണ് എന്നുള്ളതാണ്. നാടിന്റെ വികസനം ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ അതിനെ എതിർക്കുകയാണോ ചെയ്യേണ്ടത് ? ഞങ്ങൾ ചെയ്യുന്നതിൽ എന്തെങ്കിലും വീഴ്ചയുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാം. അതിലൊന്നും ഞങ്ങൾക്ക് യാതൊരു അങ്കലാപ്പും ഇല്ല. നാടിന്റെ വികസനത്തിനായി എന്തെങ്കിലും ചെയ്യുമ്പോൾ അത് മൂലം സർക്കാരിന്റെ യശസുയർന്നാൽ തങ്ങൾക്ക് ദ്വേഷമാണെന്ന് ചിന്തിക്കുന്നവരുണ്ട്. കേരളത്തിൽ വികസന പ്രവർത്തനങ്ങൾ നടക്കുമ്പോൾ രാഷ്ട്രീയ നേതൃത്വം മാത്രമല്ല അതിന്റെ ഉത്തരവാദികൾ. ഭരണ നിർവ്വഹണം നടത്തുന്ന ഉദ്യോഗസ്ഥർക്കും പങ്കുണ്ട്. എന്നാൽ ആ ഉദ്യോഗസ്ഥരുടെ ചുറ്റും രാജ്യത്തെ അന്വേഷണ ഏജൻസികൾ മുഴുവൻ വട്ടമിട്ട് പറക്കുകയാണ്. ഇന്ത്യാ രാജ്യത്തിലെ ഒരു ഏജൻസിയൊഴികെ ബാക്കിയെല്ലാം ഇവിടെ ഉണ്ടെന്നാണ് തോന്നുന്നത്. ഉദ്യോഗസ്ഥരെ തൊഴിലിൽ നിസംഗരാക്കുന്ന രീതിയിൽ ഇടപെടുകയാണ് ഇവർ ചെയ്യുന്നത്. എന്താണ് അതിന്റെ ഉദ്ദേശം. ലൈഫ് പദ്ധതികൊണ്ട് ഗുണം ലഭിക്കുന്നത് പാവപ്പെട്ട, വീടില്ലാത്ത അനേക ലക്ഷങ്ങൾക്കാണ്. എന്തിനാണ് അതിന്റെ മേക്കിട്ട് കേറാൻ വരുന്നത്. അതിന്റെ ചുമതലക്കാരനെ ഒന്നിന് പിറകെ ഒന്നായി വിളിച്ചുകൊണ്ടിരിക്കുന്നത് എന്തിനാണ്. എന്ത് കാര്യത്തിനാണ് ചോദ്യം ചെയ്യുന്നത്. അതിന്റെ പിന്നാലെ കെ ഫോണിനെപറ്റി അറിയണം. നാട്ടിലെ യുവാക്കൾ മുഴുവൻ കാത്തിരിക്കുകയാണ് കെ. ഫോൺ പദ്ധതി നടപ്പിലാക്കാൻ. കേരളത്തിലൊന്നാകെ സകല വീടുകളിലും സ്ഥാപനങ്ങളിലും ഇന്റർനെറ്റ് കണക്ഷൻ ഒരുക്കികൊടുക്കുന്നു. ചിലർക്കത് പ്രയാസം ഉണ്ടാക്കും. ചിലർക്ക് നിക്ഷിപ്ത താത്പര്യം ഉണ്ടാകും. ആ നിക്ഷിപ്ത താത്പര്യം എങ്ങനെ രാജ്യത്തെ ഒരു അന്വേഷണ ഏജൻസിക്കുണ്ടാകും. എന്താണ് അവർക്കുള്ള സംശയം. എവിടെയാണ് സംശയം. കിഫ്ബി നടപ്പാക്കുന്ന നിർവ്വഹണ ഏജൻസികളെ കുറിച്ചല്ല കെ ഫോൺ എന്നതിനോടാണ് വിജോയിപ്പ്. നിങ്ങൾ എന്തിനാണ് കെ ഫോണിന് പുറകെ പോകുന്നത് അതിന് വേറെ ആളില്ലേ ഇവിടെ. ആ താത്പര്യം കൊണ്ട് അവിടെ ഇരുന്നാൽ മതി ഇങ്ങോട്ട് വരേണ്ട. അത് മനസിലാക്കി കൊള്ളണം. രാജ്യത്തെ കുത്തക കമ്പനികളും സ്വകാര്യ ഏജൻസികളും ഉണ്ടല്ലോ അവർ ചെയ്യുമല്ലോ എന്നാണ് ഞങ്ങളോട് പറയുന്നത്. അതേ നാണയത്തിൽ തന്നെ തിരിച്ചു പറയുന്നു. ഒരു കുത്തകയുടെയും വക്കാലത്ത് എടുത്തുകൊണ്ട് ഇങ്ങോട്ട് വരേണ്ട. വികല മനസുകളുടെ താത്പര്യത്തിന് അനുസരിച്ച് തുള്ളിക്കളിക്കുന്നവരായി അന്വേഷണ ഏജൻസികൾ മാറാൻ പാടില്ല. ഞങ്ങൾക്ക് ഈ നാട് ഏൽപ്പിച്ചു തന്ന ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വം 2016ൽ കേരളം എന്തായിരുന്നോ അവിടെ നിന്ന് പിറകോട്ട് കൊണ്ടുപോവുക എന്നുള്ളതല്ല. അവിടെനിന്ന് മുന്നോട്ട് കൊണ്ടുപോവുക എന്നുള്ളതാണ്. ആ ഉത്തരവാദിത്വമാണ് ഞങ്ങൾ നിറവേറ്റുന്നത്. അതിനോട് രാഷ്ട്രീയ വിയോജിപ്പ് ഉള്ളവരുണ്ടാകാം. അവരുടെ കൂടെയല്ല അന്വേഷണ ഏജൻസികൾ നിൽക്കേണ്ടത്. ശിവശങ്കർ എന്ത് പറഞ്ഞു, മൊഴി എന്താണ് എന്നൊക്കെ എനിക്ക് പറയാൻ സാധിക്കില്ല. അത് വിശദാംശങ്ങൾ മനസിലാക്കിയ ശേഷമെ പ്രതികരിക്കാനാകു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!