എൽ ഡി എഫിന്റേത് ഐതിഹാസിക വിജയം ; കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നടത്തിയ ശ്രമങ്ങൾക്ക് തിരിച്ചടിയേറ്റെന്ന് കോടിയേരി

കണ്ണൂര്‍: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റേത് ഐതിഹാസികമായ വിജയമാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍. യുഡിഎഫും ബിജെപിയും നടത്തി വന്ന കളള പ്രചാരവേലകളെല്ലാം തകര്‍ന്നടിയുന്ന കാഴ്‌ചയാണ് കാണുന്നത്. ഇടതുപക്ഷത്തെ കേരളത്തില്‍ നിന്ന് ഇല്ലാതാക്കും എന്നുപറഞ്ഞാണ് ഈ ഇരു മുന്നണികളും പ്രചാരണം നടത്തിയത്. പക്ഷെ കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ നിന്നും ഇടതുപക്ഷത്തെ ഇല്ലാതാക്കാന്‍ കഴിയില്ല എന്ന് ഈ ഫലം തെളിയിച്ചിരിക്കുകയാണെന്ന് കോടിയേരി പറഞ്ഞു.
സംസ്ഥാനത്ത് ബിജെപി വലിയ മുന്നേറ്റം നടത്തിയോ എന്ന ചോദ്യത്തിന് അവസാന ഫലം വന്നാല്‍ മാത്രമേ അത്തരത്തില്‍ അനുമാനത്തിലെത്താനാകൂ എന്ന് കോടിയേരി അഭിപ്രായപ്പെട്ടു
കേരളത്തില്‍ ഗ്രാമങ്ങളിലും മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും എല്‍.ഡി.എഫിന് വ്യക്തമായ മേല്‍ക്കൈ തിരഞ്ഞെടുപ്പില്‍ നേടാനായി. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ തിരഞ്ഞെടുപ്പ് ഫലം പ്രതിഫലിക്കുമെന്ന് കോടിയേരി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
എല്‍.ഡി.എഫ് മുന്നോട്ട് വച്ച നയങ്ങള്‍ക്കുളള അംഗീകാരമാണിതെന്ന് കോടിയേരി അഭിപ്രായപ്പെട്ടു. എല്‍.ഡി.എഫിന്റെ രാഷ്‌ട്രീയ, വികസന നയങ്ങള്‍ക്കും ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ലഭിച്ച അംഗീകാരമാണ് ഈ ജനവിധി. സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നടത്തിയ ശ്രമങ്ങള്‍ക്കുളള തിരിച്ചടികൂടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ നല്‍കിയിരിക്കുന്നതെന്ന് കോടിയേരി അഭിപ്രായപ്പെട്ടു.
നിയമസഭാ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയത് യുഡിഎഫിന് ഈ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും മന്ത്രി അവകാശപ്പെട്ടു.

