ശൈലജയ്ക്കെതിരായ സൈബര്‍ ആക്രമണം തെറ്റ്, അശ്ലീല പ്രചാരണം തടയുന്നതില്‍ പൊലീസ് പരാജയം: കെ കെ രമ
കോഴിക്കോട് : വടകരയിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാനാകാത്ത തെറ്റെന്ന് കെ.കെ രമ എംഎല്‍എ. സ്ത്രീകള്‍ക്കെതിരായ അശ്ലീല പ്രചാരണം തടയുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. പരാതി നല്‍കി 20 ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടിയുണ്ടായില്ല. താൻ അടക്കമുള്ള വനിതാ പൊതുപ്രവർത്തകർ സൈബർ ആക്രമണത്തിന്റെ ഇരയാണെന്നും കെ.കെ രമ കൂട്ടിച്ചേർത്തു. സൈബർ ആക്രമണത്തെ കുറിച്ചും സൈബറിടത്തിലെ വ്യാജ പ്രചാരണത്തെ കുറിച്ചും സംസാരിക്കവേ വാർത്താ സമ്മേളനത്തില്‍ ശൈലജ വിതുമ്ബിയിരുന്നു. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കം നേതാക്കള്‍ വിഷയമേറ്റെടുത്തു. ഈ സാഹചര്യത്തിലാണ് യുഡിഎഫ് വനിതാ എംഎല്‍എമാരുടെ പ്രതികരണം. ശൈലജയുടെ പേരില്‍ പ്രചരിക്കുന്ന വീഡിയോ താൻ കണ്ടിട്ടില്ലെന്നും ശൈലജ വാർത്താ സമ്മേളനത്തില്‍ പറഞ്ഞതിനെ മുഖവിലയ്ക്കെടുത്താണ് പ്രതികരിക്കുന്നതെന്നും കെ.കെ രമ വിശദീകരിച്ചു. കേരളത്തില്‍ പൊതു രംഗത്തുള്ള സ്ത്രീകള്‍ നേരിടുന്ന വലിയ വെല്ലുവിളികളിലൊന്ന് സൈബർ ആക്രമണമാണ്. സൈബർ ആക്രമണത്തിനെതിരെ ശൈലജയുടെ പരാതി കിട്ടി 20 ദിവസമായിട്ടും പൊലീസ് എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്ന് വ്യക്തമാക്കണം. ശൈലജയ്ക്ക് എതിരായ കൊവിഡ് കാല അഴിമതി ആരോപണം വ്യക്തി അധിക്ഷേപമല്ല. അത് രാഷ്ട്രീയമാണ്. ഇടതുമുന്നണി പരാതി നല്‍കി 20 ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടി എടുക്കാത്തത് ആഭ്യന്തരവകുപ്പിന്റെ പരാജയമാണ്. ആ അർത്ഥത്തില്‍ പിണറായിക്കെതിരെ കൂടിയാണ് കെ. കെ ശൈലജയുടെ വാക്കുകളെന്നും രമ കുറ്റപ്പെടുത്തി. പങ്കുണ്ടെന്ന യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്ബിലിനെതിരായ ഷൈലജയുടെ ആരോപണം തെറ്റാണ്. യഥാർത്ഥ പ്രശ്നം വഴി തിരിച്ചു വിടാനുള്ള നീക്കമാണ് ഇതിന് പിന്നിലുളളത്. സൈബർ ആക്രമണം നടത്തുന്നത് ആരെന്ന് കണ്ടെത്തണം. ഇക്കാര്യത്തില്‍ ടീച്ചർക്ക് ഒപ്പം നില്‍ക്കുമെന്നും യുഡിഎഫ് വനിതാ എംഎല്‍എമാരായ കെ കെ രമയും ഉമ തോമസും വ്യക്തമാക്കി.