ഇറാനുമായി ഉടൻ കരാർ; ആണവ പദ്ധതിയിലടക്കം ധാരണയെന്ന് ട്രംപ്; പാക്കിസ്ഥാന് പ്രശംസ

വാഷിംഗ്ടൺ: ഇറാനുമായി കരാറിലെത്തുന്നതിന് വളരെ അടുത്തെത്തിയെന്ന്, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കരാർ ഒപ്പിടുകയാണെങ്കിൽ താൻ പാക്കിസ്ഥാൻ സന്ദർശിച്ചേക്കുമെന്നും ട്രംപ് പറഞ്ഞു. ലാസ് വെഗാസിലേക്ക് തിരിക്കുന്നതിന് മുൻപായി വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇരുരാജ്യങ്ങളും തമ്മിൽ കരാറിലെത്താൻ വളരെ നല്ല സാധ്യതയുണ്ടെന്ന് ട്രംപ് വ്യക്തമാക്കിയത്.
ആണവ പദ്ധതിയുൾപ്പെടെയുള്ള പ്രധാന വിഷയങ്ങളിൽ ഇറാൻ സമ്മതം അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ഇറാൻ ഒരിക്കലും ആണവായുധം ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അവർ മിക്കവാറും എല്ലാ കാര്യങ്ങളിലും സമ്മതം മൂളിയിട്ടുണ്ട്,’ ട്രംപ് പറഞ്ഞു. ഇറാൻ അവരുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈമാറാൻ തയ്യാറാണെന്നും ട്രംപ് അവകാശപ്പെട്ടു.
ചർച്ചകളുടെ അടുത്ത ഘട്ടത്തിന് പാക്കിസ്ഥാൻ ആതിഥേയത്വം വഹിച്ചേക്കാമെന്നും, അവിടെ വെച്ചാണ് കരാർ അന്തിമമാകുന്നതെങ്കിൽ താൻ ഇസ്‌ലാമാബാദിലേക്ക് യാത്ര ചെയ്തേക്കുമെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകൾ സുഗമമാക്കുന്നതിൽ പാക്കിസ്ഥാൻ നേതൃത്വം വഹിക്കുന്ന പങ്കിനെ ട്രംപ് പ്രശംസിച്ചു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെയും കരസേനാ മേധാവി ജനറൽ അസിം മുനീറിനെയും ട്രംപ് പ്രത്യേകം പരാമർശിച്ചു.

