റിഫ മെഹ്നുവിന്റേത് തൂങ്ങിമരണം; ദുരൂഹതകളില്ല: പോസ്റ്റ്മോർട്ടം റിപ്പോർട്ട്

വ്ലോഗര്‍ റിഫയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തില്‍ കണ്ടെത്തിയ പാട് തൂങ്ങിമരണം സ്ഥിരീകരിക്കുന്നെന്നും മറ്റ് ദുരൂഹതകളില്ലെന്നും പൊലീസ് വ്യക്തമാക്കി.
ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലമാണ് ഇനി കിട്ടാനുള്ളത്. ഈ മാസം ഏഴിനാണ് പാവണ്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അടക്കം ചെയ്ത റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയത്.
വ്ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിന്‍റെ മരണത്തില്‍ ദുരൂഹതകളുടെ ചുരുളഴിക്കാന്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് കഴിയുമെന്നാണ് പൊലീസിന്‍റെ കണക്കുകൂട്ടല്‍. റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റമോര്‍ട്ട നടപടികള്‍ക്ക് ശേഷം വീണ്ടും ഖബറടക്കിയിരുന്നു. പാവണ്ടൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നിന്ന് കോഴിക്കോട് തഹസില്‍ദാറുടെ മേല്‍നോട്ടത്തിലാണ് മൃതേദഹം പുറത്തെടുത്തത്. താമരശ്ശേരി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടിക്ക് ശേഷം മൃതദേഹം വീണ്ടും പാവണ്ടൂര്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ ഖബറടക്കുകയായിരുന്നു. എംബാം ചെയ്തതിനാല്‍ മൃതദേഹം കൂടുതല്‍ അഴുകിയിരുന്നില്ല.
മാർച്ച് ഒന്നിന് പുലർച്ചെയാണ് റിഫയെ ദുബായ് ജാഫിലിയ്യയിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റിഫയുടെ ഭർത്താവ് മെഹ്നാസിന്റെയും സഹോദരന്റെയും ആവശ്യപ്രകാരം മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ നാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീടാണ് മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കളും ബന്ധുക്കളും നാട്ടില്‍ പരാതി നൽകിയത്.
ദുരൂഹസാഹചര്യത്തില്‍ ദുബായില്‍ മരിച്ച വ്ലോഗറും ആൽബം താരവുമായ റിഫ മെഹ്‌നുവിന്റെ മരണത്തിൽ മുൻകൂർ ജാമ്യം തേടി ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. റിഫയുടെ ഭര്‍ത്താവ് മെഹ്നാസിന്റെ ജാമ്യാപേക്ഷ മേയ് 20ന് കോടതി പരിഗണിക്കും. െമഹ്നാസിനെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. തുടർച്ചയായി ആവശ്യപ്പെട്ടിട്ടും ഹാജരായില്ലെന്ന് പൊലീസ് അറിയിച്ചു.
മെഹ്നാസിനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ് എടുത്തിട്ടുണ്ട്. ഇയാൾ രാജ്യം വിടാതിരിക്കാനായി വിമാനത്താവള അധികൃതർക്ക് വിവരങ്ങൾ നൽകിയതായി പൊലീസ് പറഞ്ഞു. മെഹ്നാസിന്‍റെ പീഡനമാണ് മരണത്തിന് കാണമെന്ന കുടുംബത്തിന്‍റെ പരാതിയെത്തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തിരുന്നു. പരിശോധനയില്‍ റിഫയുടെ കഴുത്തിന് ചുറ്റും ചില പാടുകള്‍ കണ്ടെത്തിയിരുന്നു.

