നെയിം ബോർഡ് വൃത്തികേടായി കിടക്കുന്നത് കണ്ട് ഫോട്ടോ എടുത്ത് അധികൃതർക്ക് അയച്ച് കൊടുത്തു; പ്രവാസി മലയാളിക്ക് മുന്നിൽ കൈയടിച്ച് ദുബായ് ഉദ്യോഗസ്ഥർ; ‘രാജകീയ വരവേൽപ്പ്’ ഏറ്റുവാങ്ങി കാസർകോട് സ്വദേശി

ദുബായ്∙ എല്ലാ ദിവസവും ഞാനും അതുവഴി പോകാറുണ്ടല്ലോ.. എന്നിട്ടും ഞാനത് കണ്ടില്ലല്ലോ. താങ്കളെങ്ങനെയാണ് അത് കണ്ടുപിടിച്ചത്?-ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ചെയർമാൻ മത്തർ അൽ തായറുടെ ഈ ഹൃദ്യമായ ചോദ്യത്തിന് മുന്നിൽ കാസർകോട് തൃക്കരിപ്പൂർ സ്വദേശിയായ പ്രവാസി യുവാവ് തൻവീർ അഹമ്മദി(25)ന് പുഞ്ചിരി മാത്രമായിരുന്നു മറുപടി. ഇതുകണ്ട് ദുബായ് എമിറേറ്റ്സ് ടവറിലെ ആർടിഎ ഓഫിസിലുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥരെല്ലാം കൈയടിച്ചു.
ദുബായ് മെട്രോയുടെ ട്രേഡ് സെന്റർ സ്റ്റേഷന്റെ നെയിം ബോർഡ് വൃത്തികേടായി കിടക്കുന്നത് കണ്ട് ചിത്രമെടുത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയ തൻവീറിനെ നേരിട്ട് വിളിപ്പിച്ചു ആദരിക്കുകയായിരുന്നു ആർടിഎ ചെയർമാൻ മത്തർ അൽ തായർ. ചടങ്ങിൽ പ്രമുഖ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തൻവീറിന് പ്രശസ്തിപത്രവും സമ്മാനവും കൈമാറി.


∙ സാധാരണക്കാരന്റെ വാക്കിന് ലഭിച്ച അതിവേഗ വില
കഴിഞ്ഞ മൂന്ന് വർഷമായി യുഎഇയിലുള്ള തൻവീർ അൽഖൂസിലെ കോൺകോർഡ് കോറോഡെക്സ് ഗ്രൂപ്പിൽ മൾട്ടിമീഡിയ ഡിസൈനറാണ്. അബുഹൈലിലെ താമസസ്ഥലത്തുനിന്ന് ഓഫിസിലേക്ക് ഷെയ്ഖ് സായിദ് റോഡ് വഴി കമ്പനി ബസിൽ പോകുമ്പോഴാണ് വേൾഡ് ട്രേഡ് സെന്റർ മെട്രോ സ്റ്റേഷന്റെ നെയിം ബോർഡ് കടുത്ത വേനൽച്ചൂടും പൊടിയുമേറ്റ് വൃത്തികേടായി കിടക്കുന്നത് തൻവീറിന്റെ ശ്രദ്ധയിൽപ്പെടുന്നത്. മനോഹരമായ ദുബായ് നഗരത്തിലെ പ്രധാന മെട്രോ സ്റ്റേഷൻ ബോർഡ് ഇങ്ങനെ കിടക്കാൻ പാടില്ലെന്ന് തോന്നിയ തൻവീർ, ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി ആർടിഎയുടെ ഇൻസ്റ്റാഗ്രാം പേജിലേക്ക് സന്ദേശമയക്കുകയായിരുന്നു. സന്ദേശം അയച്ച് രണ്ട് മണിക്കൂറിനകം തന്നെ അതോറിറ്റിയുടെ മറുപടി ലഭിച്ചു. തൊട്ടടുത്ത ദിവസം ജോലി കഴിഞ്ഞു മടങ്ങുമ്പോൾ പഴയ ബോർഡ് മാറ്റി പുതിയത് സ്ഥാപിച്ചതായാണ് തൻവീർ കണ്ടത്. വെറും 24 മണിക്കൂറിനുള്ളിലായിരുന്നു അധികൃതരുടെ ഈ ദ്രുത നടപടി.


∙ ലക്ഷക്കണക്കിന് ആളുകൾ കണ്ട വിഡിയോ
തനിക്കുണ്ടായ ഈ അനുഭവം ഒരു ചെറു വിഡിയോയായി തൻവീർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ അത് അതിവേഗം തരംഗമായി മാറി. അറുപത്തിയെട്ട് ലക്ഷത്തിലേറെ ആളുകളാണ് ഈ വിഡിയോ കണ്ടത്. സാധാരണക്കാരുടെ വാക്കുകൾക്ക് പോലും ഇത്രയേറെ വിലയും ബഹുമാനവും നൽകുന്ന ഭരണകൂട സംവിധാനത്തെ പ്രശംസിച്ച് നിരവധി പ്രവാസികളും സ്വദേശികളുമാണ് രംഗത്തെത്തിയത്.

