ഊര്‍ജ മേഖലയിലടക്കം സഹകരണം ശക്തമാക്കാൻ ഇന്ത്യയും ഖത്തറും; അമീറും മോദിയും ഇന്ന് കൂടിക്കാഴ്ച നടത്തും

ദില്ലി: രണ്ടു ദിവസത്തെ സന്ദർശനത്തിന് ദില്ലിയിലെത്തിയ ഖത്തർ അമീർ ശൈഖ് ഹമീം ബിൻ ഹമദ് അല്‍ഥാനി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.
ഉച്ചയ്ക്ക് പന്ത്രണ്ടിന് ഹൈദരാബാദ് ഹൗസിലാണ് കൂടിക്കാഴ്ച. ഊർജ്ജ മേഖലയിലടക്കം സഹകരണം ശക്തമാക്കാനുള്ള കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും. പ്രോട്ടോക്കോള്‍ മാറ്റിവച്ച് വിമാനത്താവളത്തില്‍ നേരിട്ടെത്തി നരേന്ദ്ര മോദി ഇന്നലെ ഖത്തർ അമീറിനെ സ്വീകരിച്ചിരുന്നു. വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്നലെ ഷെയ്ക് ഹമീമുമായി ചർച്ച നടത്തിയിരുന്നു.
രാവിലെ രാഷ്ട്രപതി ഭവനില്‍ അമീറിന് ആചാരപരമായ വരവേല്‍പ്പ് നല്‍കും. രാഷ്ട്രപതിയെ കണ്ട ശേഷം രാത്രി എട്ടരയ്ക്ക് ഖത്തർ അമീർ മടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണ പ്രകാരമാണ് അമീർ ഇന്ത്യയിലെത്തിയത്. ഇരുരാജ്യങ്ങള്‍ക്കും താല്‍പ്പര്യമുള്ള, മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പ്രശ്നങ്ങള്‍ ചര്‍ച്ചയാകും. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അല്‍ഥാനിയുടെ ഇന്ത്യൻ സന്ദർശനത്തില്‍ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുള്‍റഹ്മാൻ ബിൻ ജാസിം അല്‍ഥാനിയുമുണ്ട്. ഇത് രണ്ടാം തവണയാണ് ഖത്തര്‍ അമീര്‍ ഇന്ത്യയിലെത്തുന്നത്. 2015 മാർച്ചിലായിരുന്നു മുൻ സന്ദർശനം.

