മെസ്സി വിഷയത്തിൽ അടിയന്തര അന്വേഷണം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം: കായിക വകുപ്പ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മെസ്സി വിവാദത്തിൽ സർക്കാർ ഉടൻ അന്വേഷണം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വിചാരണയും അന്വേഷണവും സംസ്ഥാന തലത്തിലാകും ആദ്യം തീരുമാനിക്കുകയെന്നും ഇതിന് ശേഷമായിരിക്കും കേസിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യമാണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് നിലവിൽ ജി എസ് ടി തല അന്വേഷണം പുരോഗമിക്കുകയാണ്. ജി എസ് ടി നികുതി തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ച മുഖ്യമന്ത്രി ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മെറ്റയുമായി ബന്ധപ്പെട്ട വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. മെറ്റ ഇതുവരെ സർക്കാറുമായി ഒരുവിധ ഔദ്യോഗിക ആശയവിനിമയവും നടത്തിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ച വാർത്തകൾ സർക്കാറുമായി ബന്ധപ്പെട്ടതല്ല. തങ്ങളുടെ ലീഗൽ റിക്വയർമെന്റ് കാരണമാണ് ഉള്ളടക്കങ്ങൾ നീക്കം ചെയ്തതെന്നാണ് മെറ്റ അറിയിച്ചിട്ടുള്ളത്. ഇതിൽ സർക്കാറിന്റെ യാതൊരുവിധ ഇടപെടലുമില്ലെന്നും മെറ്റ വ്യക്തമാക്കിയിട്ടുണ്ട്.
മെറ്റയിൽ നിന്ന് ഉള്ളടക്കം നീക്കം ചെയ്യപ്പെട്ടതായി പരാതി ഉന്നയിക്കുന്നവരാരും ഇതുവരെ സർക്കാറിനെ സമീപിച്ചിട്ടില്ല. മുഖ്യമന്ത്രിക്കെതിരെയുള്ള കണ്ടെന്റ് നീക്കം ചെയ്ത സംഭവത്തിലായാലും പരാതിയുമായി സമീപിച്ചാൽ സർക്കാർ ഒപ്പം നിൽക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

