ക്ഷാമത്തിന് പരിഹാരം; ഏഴ് പഞ്ചായത്തുകളിലേക്ക് കുടിവെള്ളം: മുക്കട കുടിവെള്ള പദ്ധതിക്ക് ടെൻഡറായി

ചീമേനി: കുടിവെള്ളക്ഷാമം പരിഹരിക്കാൻ തേജസ്വിനി പുഴയിലെ മുക്കടയിൽ വൻകിട കുടിവെള്ള പദ്ധതി വരുന്നു. ടെൻഡർ നടപടി പൂർത്തിയായി.
വേഗത്തിൽ പ്രവൃത്തി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ജലവിഭവ വകുപ്പ്. പിലിക്കോട്, ചെറുവത്തൂർ, പടന്ന, തൃക്കരിപ്പൂർ, വലിയപറമ്പ് എന്നിവയ്ക്കുപുറമെ കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ-പെരളം, കാങ്കോൽ-ആലപ്പടമ്പ് എന്നീ പഞ്ചായത്തുകളിലും കുടിവെള്ളവിതരണം ലക്ഷ്യമിടുന്നതാണ് പദ്ധതി.
കാര്യങ്കോട് പുഴയിലെ മുക്കടയിൽനിന്ന് വെള്ളമെടുക്കും. തൊട്ടടുത്ത ഉയർന്ന പ്രദേശമായ പള്ളിപ്പാറയിൽ ജലസംഭരണിയും കൂറ്റൻ ജലശുദ്ധീകരണ കേന്ദ്രവും പണിയും. കയ്യൂർ-ചീമേനി പഞ്ചായത്തിലെ നിടുംബ, പിലിക്കോട് പഞ്ചായത്തിലെ കണ്ണാടിപ്പാറയ്ക്ക് സമീപത്തെ പുത്തിലോട്ട്‌കുന്ന് എന്നിവിടങ്ങളിലും കൂറ്റൻ ജലസംഭരണികൾ നിർമിക്കും. അവിടെനിന്നാണ് സമീപ പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കുക.
മുക്കടയിലാണ് കിണർ നിർമിക്കുക. പള്ളിപ്പാറയിലാണ് ടാങ്കും ജലശുദ്ധീകരണ കേന്ദ്രവും. പള്ളിപ്പാറ ഉയർന്ന പ്രദേശമായതിനാൽ എല്ലാ പഞ്ചായത്തുകളിലേക്കും വെള്ളം വേഗത്തിൽ എത്തിക്കാൻ സാധിക്കും.
പാലായി റഗുലേറ്റർ കം ബ്രിഡ്ജ് വന്നതോടെയാണ് പദ്ധതിക്ക് ജീവൻവെച്ചത്. ഇപ്പോൾ കടുത്ത വേനലിലും പുഴയിൽ കിലോമീറ്ററുകളോളം വെള്ളമുണ്ടാകും.
പള്ളിപ്പാറയിൽനിന്ന് നിടുംബ, കണ്ണാടിപ്പാറ ടാങ്കിലേക്ക് നേരിട്ട് പ്രധാന പൈപ്പ് ലൈൻ വിന്യസിക്കും. കയ്യൂർ-ചീമേനി പഞ്ചായത്തിൽ ദിവസം 30 ലക്ഷം ലിറ്റർ വെള്ളം കൈകാര്യംചെയ്യാനുള്ള സൗകര്യം നിലവിൽ പൂർത്തിയായിവരുന്നുണ്ട്.
കൂടുതൽ ആവശ്യമായ വെള്ളം മുക്കട പദ്ധതിയിൽനിന്ന് നൽകും. കരിവെള്ളൂർ-പെരളം, കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തുകളിലെ കുടിവെള്ള വിതരണത്തിന് നിലവിൽ ശാശ്വതമായ മറ്റ് പദ്ധതികൾ ഒന്നുമില്ല. അതിനാലാണ് മുക്കട പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്.
സ്വാഗത് ആർ. ഭണ്ഡാരി കാസർകോട് കളക്ടർ ആയിരിക്കുമ്പോഴാണ് മുക്കട പദ്ധതിക്ക് ജീവൻവെച്ചത്. പദ്ധതിക്കായി പള്ളിപ്പാറയിൽ 1.6 ഏക്കർ അനുവദിച്ചത് അവരായിരുന്നു. ഇപ്പോൾ ജലവിഭവ വകുപ്പ് എം.ഡി. ആയതിനാൽ മുക്കട പദ്ധതിക്ക് വേഗം കൈവന്നിരിക്കുകയാണ്.
ജൽജീവൻ മിഷന്റെ പദ്ധതി
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സബ്സിഡിയോടുകൂടി കുടിവെള്ളവിതരണം ലഭ്യമാക്കുന്ന ജൽജീവൻ മിഷനിലൂടെയാണ് പദ്ധതി നടപ്പിൽവരുന്നത്. ഓരോ വീട്ടിലും കുടിവെള്ളമെത്തിക്കുകയാണ് ലക്ഷ്യം.
പദ്ധതി പൂർത്തിയാകുമ്പോൾ 400 കോടി രൂപയോളം ചെലവ് വരും. വീടുകളിൽ കുടിവെള്ളം ലഭിക്കുന്നതിന്റെ 50 കേന്ദ്രവും 25 സംസ്ഥാന സർക്കാരും 15 പഞ്ചായത്തും 10 ശതമാനം ഗുണഭോക്താവും നൽകുന്ന രീതിയിലാണ് പദ്ധതി

