ഫലസ്തീൻ കൂട്ടക്കുരുതിയുടെ പൂര്‍ണ ഉത്തരവാദിത്തം യു.എസിനെന്ന് ഹമാസ്

ഗസ്സ: ഫലസ്തീൻ കൂട്ടക്കുരുതിയുടെ പൂര്‍ണ ഉത്തരവാദിത്തം യു.എസിനെന്ന് ഹമാസ് നേതാവ് ഒസാമ ഹംദാൻ. കുഞ്ഞുങ്ങളെയും സ്ത്രീകളെയും പട്ടിണിക്കിട്ട് കൊല്ലുകയെന്നതാണ് ഇസ്രായേല്‍ നയം.
അന്തര്‍ദേശീയ സമൂഹം തുടരുന്ന മൗനം അനിയന്ത്രിത കുരുതിക്ക് അവസരമാകുന്നു. ശത്രുവിനെതിരായ നീക്കത്തില്‍നിന്ന് ഒരിക്കലും പിറകോട്ടില്ല. ഫലസ്തീന്റെ സ്വാതന്ത്ര്യവും ഭൂമിക്ക് മേലുള്ള അവകാശവും ഉറപ്പാക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് ഹംദാൻ വ്യക്തമാക്കി.
ഗസ്സയില്‍ ഇസ്രായേലിന്റെ അതിരൂക്ഷമായ ആക്രമണം ഇപ്പോഴും തുടരുകയാണ്. ഗസ്സയിലെ അല്‍ഫഖൂറ സ്കൂളില്‍ ഇന്ന് ബോംബിട്ടു. നിരവധിപേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗസ്സ സിറ്റിയിലെ റോഡില്‍ മൃതദേഹങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. അല്‍ അഹ്ലി ആശുപത്രിക്ക് സമീപമാണ് മൃതദേഹങ്ങള്‍. പല മൃതദേഹങ്ങളും തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ്.
ഇസ്രായേല്‍ ആക്രമണത്തില്‍ ഗസ്സയില്‍ മരണസംഖ്യ 12,000 കടന്നു. കൊല്ലപ്പെട്ടവരില്‍ 5000ല്‍ അധികം പേര് കുട്ടികളും 3300 പേര് കുട്ടികളുമാണ്. ഡോക്ടര്‍മാരും നഴ്സുമാരും അടക്കം 200 ആരോഗ്യപ്രവര്‍ത്തകരും 51 മാധ്യമപ്രവര്‍ത്തകരും കൊല്ലപ്പെട്ടു. ശുദ്ധജലക്ഷാമം കാരണം 30,000 പേര് പകര്‍ച്ചവ്യാധിയുടെ പിടിയിലാണ്. 1800 കുട്ടികളടക്കം 3750 പേരേ കാണാതായിട്ടുണ്ട്.

