അന്തരിച്ച എംഎൽഎ കെ വി. വിജയദാസിന്റെ സംസ്കാരം ഇന്ന്, മുഖ്യമന്ത്രി പാലക്കാട്ടെത്തും

പാലക്കാട്: ഇന്നലെ അന്തരിച്ച കോങ്ങാട് എംഎൽഎ കെ. വി വിജയദാസിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. എലപ്പുള്ളി കാക്കത്തോട്ടെ വീട്ടിലാണ് മൃതദേഹം എത്തിച്ചത്. ഒമ്പതു മണിവരെയാണ് വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെക്കുക. അതിനു ശേഷം അടുത്തുള്ള എൽപി സ്കൂളിൽ ഒരു മണിക്കൂർ പൊതുദർശനത്തിന് വെക്കും. പിന്നീട് പാലക്കാട്ടെ സിപിഎം ജില്ലാ കമ്മറ്റി ഓഫീസലും പൊതുദർശനമുണ്ടാകും. ഇവിടെ മുഖ്യമന്ത്രി പിണറായി വിജയൻ എത്തുമെന്നാണ് വിവരം. നിയമസഭാ സമ്മേളനത്തിനു ശേഷം ഹെലികോപ്ടറിലാവും മുഖ്യമന്ത്രി പാലക്കാട്ടെത്തുക.
കോവിഡ് മുക്തനായി തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു വിജയദാസ് തിങ്കളാഴ്ച വൈകീട്ട് 7.45 ഓടെയാണ് മരിച്ചത്.
കോവിഡ് നെഗറ്റീവായശേഷം അദ്ദേഹത്തിന് ഹൃദയത്തിനും ശ്വാസകോശത്തിനും പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാവുകയും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തത്. ഒരു മാസത്തിലധികം തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ അദ്ദേഹത്തെ അടുത്തിടെ ന്യൂറോ സർജറി വിഭാഗത്തിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്നു. ജില്ലാ പഞ്ചായത്ത് നിലവിൽവന്ന 1995ൽ ആദ്യ പ്രസിഡന്റായി. 2011 ലും 2016 ലും കോങ്ങാട് മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. കേരള കർഷക സംഘത്തിന്റെ ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി പദവികളും വഹിച്ചിട്ടുണ്ട്. മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത അദ്ദേഹം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഏഷ്യയിൽ ആദ്യമായി ഒരു ജലവൈദ്യുത പദ്ധതി ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുന്നത് അദ്ദേഹത്തിന്റെ കാലത്താണ്. മീൻവല്ലം ജലവൈദ്യുത പദ്ധതി വിജയദാസ് പ്രസിഡന്റായിരിക്കെയാണ് ജില്ലാ പഞ്ചായത്ത് നടപ്പാക്കിയത്.
കെ.എസ്.വൈ.എഫിലൂടെ പൊതുപ്രവർത്തന രംഗത്തുവന്ന അദ്ദേഹം പിന്നീട് ദീർഘകാലം സിപിഎം എലപ്പുള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. തുടർന്ന് പുതുശേരി ഏരിയ സെക്രട്ടറിയായും ജില്ലാ കമ്മിറ്റിയിലും പ്രവർത്തിച്ചു. 1987 ൽ എലപ്പുള്ളി ഗ്രാമ പഞ്ചായത്തംഗമായി തെരഞ്ഞെടുപ്പട്ടു. തേനാരി ക്ഷീരോൽപാദക സഹകരണസംഘം സ്ഥാപക പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ, പ്രൈമറി കോപ്പറേറ്റീവ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, എലപ്പുള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിരുന്നു. മികച്ച സഹകാരിയും കർഷകനും ആയിരുന്നു.
ഭാര്യ: പ്രേമകുമാരി. മക്കൾ: ജയദീപ്, സന്ദീപ്

