7 മണിക്കൂർ 50 മിനിറ്റിൽ കാസർകോട്ട്, സമയം മെച്ചപ്പെടുത്തി വന്ദേ ഭാരത്

തിരുവനന്തപുരം: രണ്ടാം പരീക്ഷണ ഓട്ടത്തിൽ വന്ദേഭാരത് എക്‌സ്പ്രസ് കാസർകോട് എത്തി. പുലർച്ചെ 5.20-ന് തിരുവനന്തപുരത്ത് നിന്ന് വിട്ട ട്രെയിൻ 1.10-നാണ് കാസർകോടെത്തിയത്. 7 മണിക്കൂർ 50 മിനിറ്റാണ് ട്രെയിൻ കാസർകോട് എത്താൻ എടുത്ത സമയം. ബി.ജെ.പി. പ്രവർത്തകരടക്കമുള്ളവർ ആഘോഷപൂർവ്വം വന്ദേ ഭാരതിനെ വരവേറ്റു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി അടക്കമുള്ള ജനപ്രതിനിധികളും വന്ദേ ഭാരതിനെ സ്വാഗതം ചെയ്തു. തിങ്കളാഴ്ചത്തെ പരീക്ഷണയാത്രയില്‍ തിരുവനന്തപുരത്തുനിന്ന് 7 മണിക്കൂര്‍ 10 മിനിറ്റുകൊണ്ടാണ് കണ്ണൂരിലെത്തിയത്. കഴിഞ്ഞ തവണത്തേക്കാൾ 17 മിനിറ്റ് നേരത്തേ ആയിരുന്നു ഇത്തവണ കണ്ണൂരെത്തിയത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ആയിരുന്നു വന്ദേ ഭാരത് പ്രഖ്യാപിച്ചിരുന്നത്. ആദ്യഘട്ട പരീക്ഷണ ഓട്ടവും നടത്തിയിരുന്നു. എന്നാൽ ഈ സമയത്ത് കാസർകോട് സ്റ്റേഷൻ ഉൾപ്പെട്ടിരുന്നില്ല. തുടർന്ന് പ്രതിഷേധം ഉയർന്നതിന് പിന്നാലെ കാസർകോടിനേയും ഉൾപ്പെടുത്തുകയായിരുന്നു. ട്രെയിൻ കാസര്‍കോട് നിന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷം തിരിച്ച് രാത്രിയോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി 25-ന് വന്ദേഭാരത് ഔദ്യോഗികമായി ഫ്‌ളാഗ്ഓഫ് ചെയ്യുന്നതിന് മുന്നോടിയായിട്ടാണ് പരീക്ഷണ ഓട്ടം നടത്തിവരുന്നത്. വരും ദിവസങ്ങളിലും പരീക്ഷണ ഓട്ടം ഉണ്ടാകുമെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വിവിധ മേഖലകളില്‍ എടുക്കാന്‍ കഴിയുന്ന വേഗം പരിശോധിക്കുക, പാളത്തിന്റെ ക്ഷമത വിലയിരുത്തുക, തുടങ്ങിയവയായിരുന്നു പരീക്ഷണയാത്രയുടെ ലക്ഷ്യം

