KSDLIVENEWS

Real news for everyone

എങ്ങും കണ്ണീരും സ്നേഹവും, രാത്രി വൈകിയും ഉമ്മൻചാണ്ടിയെ ഒരുനോക്ക് കാണാൻ ജനസാഗരം, നെഞ്ചുലച്ച് പൊതുദർശനം

SHARE THIS ON

തിരുവനന്തപുരം: കേരളത്തിന്റെ ജനനായകൻ ഉമ്മൻചാണ്ടിക്ക് അന്ത്യാഞ്ജലിയുമായി ആയിരങ്ങൾ രാത്രി വൈകിയും ഒഴുകിയെത്തുന്നു. ചേതനയറ്റ ശരീരമായി തലസ്ഥാനത്തെത്തിച്ച ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്കുകാണാൻ ഓരോ നിമിഷത്തിലും നെഞ്ചുലഞ്ഞ മനുഷ്യരുടെ നീണ്ട നിരയാണ് കണ്ടത്. ഏങ്ങും കണ്ണീരും അളവറ്റ സ്നേഹവുമായിരുന്നു ദൃശ്യമായത്. തിരുവനന്തപുരം എയർപോർട്ടിൽ തുടങ്ങിയ തിക്കും തിരക്കും രാത്രി വൈകിയും കെ പി സി സി ആസ്ഥാനത്തും ദൃശ്യമാണ്. ജനനായകനെ കാണാനായി രാഷ്ട്രീയ നേതാക്കളും കോൺഗ്രസ് പ്രവർത്തകരും സാധാരണ ജനങ്ങളും നിറഞ്ഞ കണ്ണുകളുമായാണ് എത്തിയത്. എന്നും ആൾക്കൂട്ടത്തിന് നടുവിലായിരുന്ന ജനനേതാവിൻ്റെ ഭൌതിക ശരീരവും ആൾക്കൂട്ടത്തിൻ്റെ നടുവിൽ തന്നെയായിരുന്നു. ഒടുവിൽ രാത്രി പന്ത്രണ്ടരയോടെ കെ പി സി സി ആസ്ഥാനത്തെ പൊതുദർശനം അവസാനിപ്പിച്ച് ജഗതിയിലെ സ്വവസതിയായ പുതുപ്പള്ളി ഹൌസിലേക്ക് ഉമ്മൻചാണ്ടിയുടെ ഭൌതിക ശരീരം മാറ്റി. രാവിലെ ഏഴ് മണിയോടെ കോട്ടയത്തേക്ക് വിലാപയാത്ര ആരംഭിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.

നേരത്തെ ദര്‍ബാര്‍ ഹാളില്‍ നിയന്ത്രണാതീതമായ തിക്കും തിരക്കുമാണ് അനുഭവപ്പെടുന്നത്. സെക്രട്ടേറിയറ്റ് കോമ്പൗണ്ടും കടന്ന് ജനങ്ങളുടെ നീണ്ട നിരയാണുള്ളത്. വൈകിട്ട് പുതുപ്പള്ളി ഹൗസിലും വന്‍ ജനസാഗരമാണ് ഉമ്മന്‍ചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തിയത്. ദര്‍ബാര്‍ ഹാളിന് ശേഷം പാളയം സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലും പൊതുദര്‍ശനം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രമുഖ നേതാക്കളും ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഉമ്മൻ ചാണ്ടിയുടെ വേര്‍പാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ സുപ്രധാന ഏടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിക്കാൻ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ എത്തിയവർ

രോഗബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്ന ഉമ്മൻചാണ്ടി ബംഗളൂരുവിലെ ചിന്മയ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25 നാണ് അന്തരിച്ചത്. ബംഗളൂരുവിൽ നൂറുകണക്കിന് മലയാളികൾ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയതിനാൽ നിശ്ചയിച്ചതിലും രണ്ട് മണിക്കൂറിലേറെ വൈകിയാണ് പ്രത്യേക വിമാനത്തിൽ ഉമ്മൻചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. പ്രത്യേക വിമാനത്തിൽ ബംഗളൂരുവിൽ നിന്ന് ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരത്തെത്തിച്ച മൃതദേഹം പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. തുടർന്ന് ഉമ്മൻചാണ്ടിയുടെ ജീവിതത്തോട് ഏറെ അടുത്ത് നിൽക്കുന്ന തിരുവനന്തപുരത്തിന്റെ നഗരവീഥികളിലൂടെ വിലാപയാത്ര നീങ്ങിയപ്പോൾ വികാര നിർഭരമായ മുദ്രാവാക്യങ്ങളുമായി ആൾക്കൂട്ടം അനുഗമിച്ചു. തിരുവനന്തപുരത്തെ വസതിയായ പുതുപ്പള്ളി ഹൗസിൽ ഉമ്മൻചാണ്ടിക്ക് എ കെ  ആന്റണിയും വി.എം.സുധാരനും അടക്കമുള്ള നേതാക്കൾ പൊട്ടിക്കരഞ്ഞു കൊണ്ടാണ് അന്ത്യാഭിവാദ്യം അർപ്പിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!