ജാതി പുംഗവന്മാരായ ഉദ്യോഗസ്ഥരെ ഇറക്കിവിടാതെ രക്ഷയില്ല- വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: റിപ്പബ്ലിക് ദിന പരേഡിനായി കേരളം സമർപ്പിച്ച ഗുരുദേവന്റെ ഫ്ളോട്ട് നിരസിച്ച നടപടിയിൽ വിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സർക്കാരുകൾ പുരോഗമനവാദം പറയുമ്പോഴും ചില ഉദ്യോഗസ്ഥപ്രമാണികൾ ഇപ്പോഴും ജാതി ചിന്തയും അവർണ വിരോധവും മനസ്സിൽ സൂക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യോഗനാദത്തിൽ എഴുതിയ മുഖപ്രസംഗത്തിലാണ് വെള്ളാപ്പള്ളിയുടെ വിമർശനം.
ശ്രീനാരായണ ഗുരുദേവന്റെ പ്രതിമയ്ക്ക് പകരം ശങ്കരാചാര്യരുടെ പ്രതിമയാണ് നല്ലതെന്ന നിർദ്ദേശം ജൂറി അംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന്റെ മുഖത്തേറ്റ അടിയായിപ്പോയി ഈ നിർദേശം. ശ്രീനാരായണ ഗുരുവിനെയോ ശങ്കരചാര്യരെയോ കേരളത്തിന്റെ സാമൂഹിക ചരിത്രത്തെയോ കുറിച്ച് ബോധമില്ലാത്ത പുംഗവന്മാരാണ് ജൂറിയിലെന്ന് വിചാരിച്ച് അവഗണിക്കാവുന്ന വിഷയമല്ല ഇതെന്നും വെള്ളാപ്പള്ളി പറയുന്നു.
ലേഖനത്തിന്റെ പൂർണ രൂപം
ഉദ്യോഗസ്ഥ മനസുകളിലെ മാറാത്ത ജാതിചിന്തകൾ
(യോഗനാദത്തിൽ വെള്ളാപ്പള്ളി നടേശൻ എഴുതിയ ലേഖനം)
സർക്കാരുകൾ എന്തൊക്കെ പുരോഗമനവാദം പറഞ്ഞാലും പ്രവർത്തിച്ചാലും കുറെ പ്രമാണി ഉദ്യോഗസ്ഥരുടെ മനസിൽ നിന്ന് ജാതി ചിന്തകളും അവർണ വിരോധവും മാറാൻ പോകുന്നില്ലെന്നത് ഒരിക്കൽകൂടി വ്യക്തമാക്കുന്നു റിപ്പബ്ളിക് ദിന പരേഡിന് വേണ്ടി കേരളം സമർപ്പിച്ച ഫ്ളോട്ടിന് നേരിട്ട ദുര്യോഗം. ഫ്ളോട്ടുകൾ പ്രതിരോധവകുപ്പിന്റെ കീഴിലെ ജൂറിയാണ് പരിശോധിച്ച് തിരഞ്ഞെടുക്കുകയും അംഗീകാരം നൽകുകയും ചെയ്യുന്നത്. കേരളം സമർപ്പിച്ചത് തിരുവനന്തപുരത്തെ ജഡായുപ്പാറയും സംസ്ഥാനത്തിന്റെ സാമൂഹിക, സാമ്പത്തിക മുന്നേറ്റത്തിന്റെ സൂചനകളുമുള്ള മാതൃകയാണ്. മുന്നിൽ ശ്രീനാരായണ ഗുരുവിന്റെ പ്രതിമയും വിഭാവനം ചെയ്തിരുന്നു.
അഞ്ച് റൗണ്ട് പരിശോധനകൾക്ക് ശേഷം അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലിരിക്കെയാണ് ശ്രീനാരായണ ഗുരുദേവന്റെ പ്രതിമയ്ക്ക് പകരം ശങ്കരാചാര്യരുടെ പ്രതിമയാണ് നല്ലതെന്ന നിർദ്ദേശം ജൂറി അംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന്റെ മുഖത്തേറ്റ അടിയായിപ്പോയി ഈ നിർദേശം. ശ്രീനാരായണ ഗുരുവിനെയോ ശങ്കരചാര്യരെയോ കേരളത്തിന്റെ സാമൂഹിക ചരിത്രത്തെയോ കുറിച്ച് ബോധമില്ലാത്ത പുംഗവന്മാരാണ് ജൂറിയിലെന്ന് വിചാരിച്ച് അവഗണിക്കാവുന്ന വിഷയമല്ല ഇത്.എട്ടാം നൂറ്റാണ്ടിൽ കാലടിയിൽ ജനിച്ച ആദിശങ്കരനും 19ാം നൂറ്റാണ്ടിൽ ചെമ്പഴന്തിയിൽ പിറന്ന ശ്രീനാരായണ ഗുരുദേവനും കേരളത്തിന്റെ മക്കളാണ്. ഇരുവരും ആദ്ധ്യാത്മിക, ദാർശനിക മേഖലയിൽ അഗ്രഗണ്യരുമാണ്.
ശ്രീശങ്കരൻ വേദാന്ത, തത്വചിന്തകളുമായി ഭാരതമെങ്ങും സാന്നിദ്ധ്യമറിയിച്ചപ്പോൾ ശ്രീനാരായണൻ ഈ കൊച്ചുകേരളത്തിൽ പുഴുക്കളെപ്പോലെ ജീവിച്ചിരുന്ന ഈഴവരാദി പിന്നാക്ക വിഭാഗങ്ങളുടെ മോചനത്തിനായി താൻ ആർജിച്ച അറിവും ആദ്ധ്യാത്മിക ചിന്തയും സസൂക്ഷ്മമായി പ്രയോഗിച്ചു. ആധുനിക ലോകത്തിന് ജാതി, മതഭേദമെന്യേ അവഗണിക്കാനാവാത്ത, കാലാനുസൃതമായ ദർശനം പകർന്നേകി.കേരളത്തിലെയും പുറത്തേയും ബ്രാഹ്മണരുടെ ആത്മീയഗുരുവായി ശങ്കരനും പിൻഗാമികളായ ശങ്കരാചാര്യന്മാരും മാറിയപ്പോൾ അധ:കൃതവർഗത്തിന്റെ ദൈവവും ഗുരുവുമായി ശ്രീനാരായണൻ.ബ്രാഹ്മണ ജാത്യാഭിമാനത്തിന്റെ പ്രതീകങ്ങളായി ആധുനിക കാലത്തെ ശങ്കരാചാര്യന്മാരും ശങ്കരമഠങ്ങളും മാറിക്കഴിഞ്ഞു.
ഇവരുടെ പ്രതിനിധികളും സവർണ വാദികളുമായ കുറേ ഉദ്യോഗസ്ഥ പ്രഭുക്കളാണ് കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും പ്രധാന കസേരകളിലിരുന്ന് ഇത്തരം ജാതിവെറികൾക്ക് വഴിതെളിക്കുന്നത്. ഇവരെ ഇറക്കിവിട്ടല്ലാതെ നമ്മുടെ രാജ്യം ജാതി വിവേചനത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് മുക്തമാവില്ല. ബ്രാഹ്മണകുലത്തിലും മേൽജാതികളിലും പിറന്ന എത്രയോ അന്തസുള്ള ഉദ്യോഗസ്ഥർ പണ്ടും ഇപ്പോഴും രാജ്യത്ത് ഉണ്ടായിട്ടുണ്ട്. അവർക്കു കൂടി മാനക്കേടുണ്ടാക്കുകയാണ് ഈ ഒളിപ്പോരുകാർ.ശ്രീനാരായണ ഗുരുവിനെ അറിയാൻ ശ്രമിക്കാതെ ശങ്കരാചാര്യരെ മലയാളികളുടെ തലയിലേക്ക് ഇറക്കിവയ്ക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും കരുതാൻ കഴിയില്ല.
ഇത്തരം ആദ്യ സംഭവവമൊന്നുമല്ല ഇത്. പത്തുവർഷം മുമ്പ് സി.ബി.എസ്.ഇ പാഠപുസ്തകത്തിൽ ശ്രീനാരായണഗുരു ചെത്തുകാരുടെ നേതാവായിരുന്നു എന്ന് അച്ചടിച്ചുവന്നിട്ടുണ്ട്. കേന്ദ്ര സർവകലാശാലയ്ക്ക് ശ്രീനാരായണഗുരുവിന്റെ പേരു നൽകുമെന്ന് പറഞ്ഞവരെ ഇപ്പോൾ കാണാനില്ല. കേരളത്തിലെ ശ്രീനാരായണ സർവകലാശാല തന്നെ എന്തൊക്കെ വൈതരണികൾ നേരിട്ടു. ഉദാഹരണങ്ങൾ എത്രവേണമെങ്കിലുമുണ്ട്. ജനസംഖ്യയുടെ ബഹുഭൂരിപക്ഷം വരുന്ന പിന്നാക്ക, ദളിത് വിഭാഗങ്ങളുടെ ന്യായമായ കാര്യങ്ങൾ നേടിയെടുക്കാൻ ഇക്കാലത്തും പോരാടേണ്ടി വരുന്നതിന് പിന്നിലുള്ള പ്രധാന കാരണങ്ങളും ഇത്തരം ജാതി ഭ്രാന്തന്മാരുടെ ഫയൽകുറിപ്പുകളാണ്.

