പുനര്‍ജനി കേസ്: വി.ഡി സതീശനെതിരായ തെളിവുകള്‍ വിജിലന്‍സിന് കൈമാറി പരാതിക്കാര്‍

തിരുവനന്തപുരം: പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് വിദേശ സംഭാവനാ നിയന്ത്രണച്ചട്ടങ്ങള്‍ ലംഘിച്ച് വി.ഡി സതീശൻ ഇടപെട്ടതിന്റെ തെളിവുകള്‍ വിജിലൻസിന്. പുനര്‍ജനി തട്ടിപ്പ് കേസില്‍ വ്യക്തമായ തെളിവുകള്‍ പരാതിക്കാരനും മാധ്യമപ്രവര്‍ത്തകനും വിജിലൻസിന് കൈമാറുകയും മൊഴി നല്‍കുകയും ചെയ്തു പരാതിക്കാരനായ കാതികുടം ആക്ഷൻ കൗണ്‍സില്‍ ഭാരവാഹി ജെയ്സണ്‍ പാനികുളങ്ങര, മാധ്യമപ്രവര്‍ത്തകനായ നയീബ് എന്നിവരാണ് സതീശനെതിരെ തിങ്കളാഴ്ച തിരുവനന്തപുരം വിജിലൻസ് സ്പെഷ്യല്‍ യൂണിറ്റ് (2) ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയത്. വിദേശ സംഭാവന നിയന്ത്രണച്ചട്ടം ലംഘിച്ചതിന്റെ തെളിവുകളാണ് ജെയ്സണ്‍ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് എസ്പി വി അജയകുമാറിന് കൈമാറിയത്. സതീശന്റെ വിദേശ യാത്രകള്‍, പണപ്പിരിവ്, പുനര്‍ജനി പദ്ധതിയിലൂടെ ലഭിച്ചതും ചെലവാക്കിയതുമായ പണത്തിന്റെ കണക്ക് തുടങ്ങിയ ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് പരാതിക്കാരൻ മൊഴി നല്കി. ബര്‍മിങ്ഹാമില്‍ താൻ പ്രസംഗിച്ചിട്ടുണ്ടെന്നും സഹായം ആവശ്യപ്പെട്ടെന്നും വി ഡി സതീശൻ പറയുന്ന വീഡിയോയും രേഖകളും തെളിവായി കൈമാറി. ലഞ്ച് മീറ്റിങ്ങിലൂടെയാണ് പണം കണ്ടെത്തിയതെന്നും തിരുവനന്തപുരം സ്വദേശിയായ വനിതയാണ് പരിപാടി സംഘടിപ്പിച്ചതെന്നും സതീശൻതന്നെ സമ്മതിക്കുന്ന ദൃശ്യങ്ങളാണിവ. സര്‍ക്കാര്‍ അനുമതിയോടെയാണ് വിദേശത്ത് പോയതെന്ന് സതീശൻ പറയുന്നുണ്ടെങ്കിലും സാമ്ബത്തിക സഹായം സ്വീകരിക്കാൻ അനുമതി നല്‍കിയിരുന്നില്ലെന്നും ഇക്കാര്യം പരിശോധിക്കണമെന്നും ജെയ്സണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലഭിക്കുന്ന പണത്തിന്റെ ഓഡിറ്റ് എല്ലാ മാസവും നടത്തുമെന്ന് നേരത്തേ സതീശൻ പറഞ്ഞിരുന്നു. പണത്തിന്റെ ക്രയവിക്രയം സംബന്ധിച്ച് ഉത്തരവാദിത്വ രഹിതമായാണ് ഇടപെടുന്നതെന്നും പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചിട്ടുണ്ട്. ALSO READ: “ലാഭം എസി കമ്ബാര്‍ട്ട്മെന്റ് “: സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടികുറച്ചതിനെ ന്യായീകരിച്ച് ബിജെപി നേതാവ് വിദേശപണം ഉപയോഗിച്ച് റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുകളെ സഹായിക്കാനുള്ള നീക്കമാണ് നടത്തിയതെന്നും ഇതിനായി എംഎല്‍എ ഫണ്ടടക്കം ദുര്‍വിനിയോഗം നടത്തിയെന്നും നയീബ് വിജിലൻസിനെ അറിയിച്ചു. ചൊവ്വാഴ്ച പറവൂര്‍ മുൻ എംഎല്‍എ പി രാജുവില്‍നിന്ന് വിജിലൻസ് മൊഴിയെടുക്കും.

