സ്വപ്നയ്ക്കും വിജേഷിനുമെതിരായ കേസ് പ്രത്യേക സംഘം അന്വേഷിക്കും

കണ്ണൂർ∙ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്, ആക്‌ഷൻ ഒടിടി പ്ലാറ്റ്ഫോം സിഇഒ വിജേഷ് പിള്ള എന്നിവർക്കെതിരായ കേസ് പ്രത്യേക സംഘം അന്വേഷിക്കും. കണ്ണൂർ എസ്പി ഹേമലതയുടെ നേതൃത്വത്തിലുള്ള സംഘമാകും അന്വേഷിക്കുക. കണ്ണൂർ സിറ്റി റൂറൽ എസ്പിമാരും, ഡിവൈഎസ്പിമാരുമാണ് സംഘത്തിലുണ്ടാകുക. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷിന്റെ പരാതിയിലാണ് അന്വേഷണം. ഗൂഢാലോചന, കലാപശ്രമം എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
മാർച്ച് 9ന് ഫെയ്സ്ബുക് ലൈവിലൂടെ സ്വപ്ന സുരേഷ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പൊതുജന മധ്യത്തിൽ അപമാനിച്ചെന്നാണു പരാതി. 2ാം പ്രതിയായ വിജേഷ് പിള്ള സ്വപ്നയെ സമീപിച്ച് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങൾ പിൻവലിച്ചാൽ 30 കോടി രൂപ നൽകാമെന്ന് എം.വി.ഗോവിന്ദൻ അറിയിച്ചിട്ടുണ്ടെന്നും ആരോപണങ്ങൾ പിൻവലിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും പറഞ്ഞതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

