കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ് കുട്ടി മരിച്ചത് ദൗര്‍ഭാഗ്യകരമെന്ന് സുപ്രീംകോടതി; വാദം കേള്‍ക്കും

ന്യൂഡല്‍ഹി: കേരളത്തില്‍ തെരുവുനായയുടെ കടിയേറ്റ് ഓട്ടിസം ബാധിച്ച കുട്ടി മരിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി നിരീക്ഷണം. അക്രമകാരികളായ തെരുവുനായകളെ മാനുഷികമായ മാര്‍ഗ്ഗങ്ങളിലൂടെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ അപേക്ഷ ജൂലൈ 12-ന് വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. കേസിലെ എല്ലാ എതിര്‍കക്ഷികളോടും ജൂലായ് ഏഴിനകം മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. തെരുവുനായകളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഈ ആവശ്യം അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് തെരുവുനായയുടെ ആക്രമണത്തില്‍ ഓട്ടിസം ബാധിച്ച കുട്ടി നിഹാല്‍ മരിച്ച കാര്യം അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. തുടര്‍ന്നാണ് ഇത് നിര്‍ഭാഗ്യകരമായ സംഭവമാണെന്ന് ജസ്റ്റിസ്മാരായ സൂര്യകാന്ത്, എം.എം. സുന്ദരേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണെമെന്ന് ജില്ലാ പഞ്ചായത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേരളത്തില്‍ തെരുവുനായകളെ വ്യാപകമായി കൊല്ലുകയാണെന്ന് മൃഗസ്‌നേഹികളുടെ അഭിഭാഷകയും ആരോപിച്ചു. അടിയന്തരമായി ഹര്‍ജി കേള്‍ക്കണമെന്ന ആവശ്യം പരിഗണിച്ച് കൊണ്ടാണ് കേസിലെ എല്ലാ എതിര്‍കക്ഷികള്‍ക്കും നോട്ടീസ് അയക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. ദയവധം നടത്താന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ വിശദമായ വാദം ജൂലൈ 12 -ന് കേള്‍ക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

