രാജസ്ഥാനിൽ സിജെപി നേതാവ് അശുതോഷ് രങ്കയ്ക്ക് മർദനം: പിന്നിൽ ബിജെപി ഗുണ്ടകളെന്ന് അശുതോഷ്

ജയ്പുർ: രാജസ്ഥാനിലെ ഒരു സ്‌കൂൾ സന്ദർശനത്തിനെത്തിയ സിജെപി പ്രവർത്തകരെ ഒരു വിഭാഗം ആളുകൾ തടയുകയും ആക്രമണം നടത്തുകയും ചെയ്തു. ബിജെപി ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്ന് സിജെപി നേതാവ് അശുതോഷ് രങ്ക ആരോപിച്ചു.
താൽക്കാലിക ഷെഡിൽ പ്രവർത്തിക്കുന്നു എന്ന് പറയപ്പെടുന്ന ഒരു സർക്കാർ സ്‌കൂൾ പരിശോധിക്കാൻ എത്തിയ സിജെപി സംഘത്തിന് നേരെയാണ് ആൾക്കൂട്ട ആക്രമണം ഉണ്ടായത്. അശുതോഷ് രങ്കയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. ‘ബി.ജെ.പി ഗുണ്ടകൾ’ പോലീസിന്റെ ഒത്താശയോടെ മുൻകൂട്ടി തയ്യാറാക്കി നടത്തിയ ആക്രമണമാണിതെന്ന് അശുതോഷ് ആരോപിച്ചു.
ജയ്പൂരിലെ ഒരു സർക്കാർ പ്രൈമറി സ്‌കൂളിലായിരുന്നു സന്ദർശനം. ഒരു എരുമത്തൊഴുത്തിൽ പ്രവർത്തിക്കുന്നു എന്ന് മുമ്പ് വാർത്തകളിൽ ഇടംപിടിച്ച സർക്കാർ സ്‌കൂൾ പരിശോധിക്കാനാണ് തങ്ങൾ എത്തിയതെന്ന് സിജെപി പ്രതിനിധികൾ അറിയിച്ചു. രാജസ്ഥാനിൽ ഉടനീളം ഇത്തരത്തിൽ ദയനീയമായ അവസ്ഥയിലുള്ള സ്‌കൂളുകളുണ്ടെന്നും അവിടം സന്ദർശിക്കാൻ തങ്ങളോട് ആളുകൾ ആവശ്യപ്പെട്ടെന്നും സിജെപി അറിയിച്ചു.
ഇതിനിടെ രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ് സർക്കാർ സ്‌കൂളുകൾക്കുള്ളിൽ അനധികൃത പ്രവേശനത്തിനും മാധ്യമങ്ങളുടെ പ്രവേശനത്തിനും ചിത്രീകരണത്തിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഇത് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെയായിരുന്നു സിജെപി പ്രവർത്തകരുടെ സന്ദർശനം.
ഗ്രാമീണ മേഖലകളിലെ സർക്കാർ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ദയനീയമായ കുറവുകൾ മറച്ചുവെക്കാനാണ് ഇത്തരം ഉത്തരവുകൾ എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ അച്ചടക്കം പാലിക്കാനും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് നിയന്ത്രണങ്ങൾ എന്നാണ് സർക്കാരിന്റെ വാദം.
തങ്ങൾക്കുനേരെയുള്ള ആക്രമണം പോലീസ് കാഴ്ചക്കാരായി നോക്കിനിന്നുവെന്നും സിജെപി ആരോപിച്ചു.
‘ബി.ജെ.പിയുടെ ഗുണ്ടായിസം ഇന്ന് രാജ്യം മുഴുവൻ നേരിൽ കണ്ടു. അവിടെ കല്ലേറുണ്ടായിരുന്നു, എന്നാൽ പോലീസ് കാഴ്ചക്കാരായി നിന്നു. വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറിന്റെ നിർദ്ദേശപ്രകാരമാണ് ഇത് ചെയ്തിരിക്കുന്നത്. ഞങ്ങളുടെ വോളണ്ടിയർമാരുടെ കൈകൾ ഒടിച്ചു. ഞങ്ങളുടെ വാഹനങ്ങൾ അടിച്ചു തകർത്തു. അവിടെ കല്ലേറുണ്ടായി. ഞങ്ങളുടെ ടീമിലെ സ്ത്രീകൾക്ക് നേരെ കല്ലെറിയുകയും അവരുടെ ഫോണുകൾ തകർക്കുകയും ചെയ്തു. ഇത് മുൻകൂട്ടി ആസൂത്രണം ചെയ്തതാണ്. ഈ ഗുണ്ടകളെല്ലാം 48 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യപ്പെടണം, സർക്കാർ ഉത്തരവ് പിൻവലിക്കണം; അല്ലെങ്കിൽ ഈ പ്രതിഷേധം മദൻ ദിലാവറിലേക്ക് വ്യാപിക്കും… ഒരു വർഷമായി ഒരു എരുമത്തൊഴുത്തിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. ഞങ്ങൾ അത് നന്നാക്കാൻ ആഗ്രഹിക്കുന്നു’ അശുതോഷ് രങ്ക പറഞ്ഞു.

