പാലൊഴുകുന്ന കാസർഗോഡ് ; ജില്ലയിൽ പാലുൽപാദനത്തിൽ 35 ശതമാനം വർധന

രാജപുരം ∙ കോവിഡ് പ്രതിസന്ധികൾക്കിടയിലും ജില്ലയിൽ പാലുൽപാദനത്തിൽ 35 ശതമാനം വർധന. 2020 ഏപ്രിൽ മാസം പ്രതിദിന സംഭരണം 55,263 ലീറ്റർ ആയിരുന്നത് 8 മാസത്തിനുള്ളിൽ 74,459 ലീറ്റർ ആയി വർധിച്ചു. 19,196 ലീറ്റർ വർധനയാണ് പ്രതിദിനം ഉണ്ടായത്. 42 ക്ഷീര സംഘങ്ങളുള്ള പരപ്പ ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ പാലുൽപാദനം നടന്നത് (23,944 ലീറ്റർ).
സർക്കാർ നടപ്പാക്കിയ വിവിധ പദ്ധതികൾക്കൊപ്പം കോവിഡ് കാലത്ത് കൂടുതൽ പേർ ക്ഷീര കൃഷി മേഖലയിലേക്ക് തിരിഞ്ഞതും കെസിസി പദ്ധതിയിൽ ക്ഷീരകർഷകർക്ക് വായ്പ നൽകിയതും ക്ഷീരമേഖലയ്ക്കു പുത്തൻ ഉണർവേകി. പാലുൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്നുള്ളതാണ് ക്ഷീരവികസന വകുപ്പിന്റെ ലക്ഷ്യം. ജില്ലയിൽ 144 സംഘങ്ങളിലായി 9949 പുരുഷന്മാരും 11679 സ്ത്രീകളുമടക്കം 21628 റജിസ്റ്റർ ചെയ്ത ക്ഷീര കർഷകരുണ്ട്.
∙ ചെലവഴിച്ചത് 52.33 കോടി
14.67 കോടി രൂപ ക്ഷീരവികസന വകുപ്പിന്റെ പദ്ധതികൾ പ്രകാരവും 37.52 കോടി രൂപ ത്രിതല പഞ്ചായത്തുകൾ മുഖേനയും 13.68 ലക്ഷം രൂപ എസ്‌സിഎ ടു എസ്‌സിപി പദ്ധതി പ്രകാരവും ആകെ 52.33 കോടി രൂപയാണ് കഴിഞ്ഞ 5 വർഷങ്ങളിലായി ജില്ലയിലെ ക്ഷീരകർഷകർക്കു വേണ്ടി ചെലവഴിച്ചിട്ടുള്ളത്.
∙ ക്ഷീര ഗ്രാമം പദ്ധതി
ക്ഷീരമേഖലയെ പരിപോഷിപ്പിക്കുന്നതിനു സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്ന ക്ഷീര ഗ്രാമം പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കിയ പനത്തടി പഞ്ചായത്തിൽ വലിയ നേട്ടമാണുണ്ടാക്കിയത്. പനത്തടിയിൽ 2017-18ൽ 14,30,628 ലിറ്റർ പാലുൽപാദനം ഉണ്ടായിരുന്നത് 2020 ൽ 20,03,084 ലീറ്റർ ആയി വർധിച്ചതായി ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ജീജ സി കൃഷ്ണൻ പറഞ്ഞു. ജില്ലയിൽ രണ്ടാം ഘട്ടം ക്ഷീര ഗ്രാമം പദ്ധതി അജാനൂർ പഞ്ചായത്തിൽ പുരോഗമിക്കുകയാണ്.
∙ മിൽക്ക് ഷെഡ് വികസന പദ്ധതി
ക്ഷീര കർഷകർക്കും പുതുതായി കടന്നു വരുന്നവർക്കും ഏറെ പ്രയോജനകരമായ മിൽക്ക് ഷെഡ് വികസന പദ്ധതിയുടെ ഭാഗമായി ഒരു പശു, 2 പശു യൂണിറ്റ്, 5 പശു യൂണിറ്റ്, 10 പശ

