അതിര്‍ത്തി പ്രശ്‌നം: ഇന്ത്യ-ചൈന ഒമ്പതാംവട്ട കമാന്‍ഡര്‍തല ചര്‍ച്ച ഞായറാഴ്ച

ന്യൂഡൽഹി: അതിർത്തി സംഘർഷ വിഷയങ്ങളിൽ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ-ചൈന ഉന്നതതല സൈനിക ചർച്ച പുനരാരംഭിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഒമ്പതാംവട്ട കമാൻഡർതല ചർച്ച ഞായറാഴ്ച നടക്കും. ചൈനീസ് മേഖലയിലെ മോൾഡോയിൽ വെച്ചാണ് ഇരുസൈനിക ഉദ്യോഗസ്ഥരും തമ്മിൽ കൂടിക്കാഴ്ച നടക്കുക.
കഴിഞ്ഞ കൂടിക്കാഴ്ചയ്ക്ക് സമാനമായി വിദേശകാര്യ മന്ത്രാലയ പ്രതിനിധിയും ചർച്ചയിൽ പങ്കെടുക്കും. നവംബർ ആറിനാണ് അവസാനവട്ട സൈനിക ചർച്ച നടന്നത്. സമ്പൂർണ സൈനിക പിന്മാറ്റമെന്ന ഇന്ത്യയുടെ ആവശ്യം ചൈന അംഗീകരിക്കാത്തതാണ് പ്രശ്നപരിഹാരം വൈകാൻ കാരണം.
അതിർത്തി പ്രശ്നങ്ങൾ ഒമ്പതാം മാസത്തിലേക്ക് കടക്കുമ്പോഴും ഇന്ത്യയും ചൈനയും സൈനിക വിന്യാസം ശക്തിപ്പെടുത്തുന്നത് തുടരുകയാണ്. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ ഇരുരാജ്യങ്ങളും കൂടുതൽ പീരങ്കികളും ടാങ്കുകളും സൈനിക വാഹനങ്ങളും അതിർത്തിയിലേക്ക് എത്തിച്ചിട്ടുണ്ട്.
മേഖലയിലെ താപനില മൈനസ് 30 ഡിഗ്രിക്ക് താഴെയായി കുറഞ്ഞിട്ടും ഇരുരാജ്യങ്ങളും സൈനികരുടെ എണ്ണത്തിൽ കുറവുവരുത്തിയിരുന്നില്ല. ശൈത്യകാലത്തുടനീളം അതിർത്തിയിൽ ശാന്തതയായിരുന്നെങ്കിലും പിരിമുറുക്കങ്ങൾ അവസാനിച്ചിരുന്നില്ല

