KSDLIVENEWS

Real news for everyone

കാസറഗോട്ടെ ആൾക്കൂട്ട മർദ്ദനത്തിൽ റഫീഖിന് മരണം സംഭവിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

SHARE THIS ON

കാസര്‍കോട് നഗരത്തില്‍ യുവാവ് മരിച്ചത് അടിയേറ്റല്ലെന്ന് പോസ്റ്റ്മോർടെം റിപോർട്. ചെമ്മനാട് സ്വദേശിയും ദേളിയിൽ താമസക്കാരനുമായ മുഹമ്മദ് റഫീഖ് (48) മരിച്ചത് ഹൃദയാഘാതം മൂലമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്‌. വിശദമായ റിപോര്‍ട് പിന്നീട് പൊലീസിന് കൈമാറും. യുവാവിന്‍റെ ഹൃദയധമനിയിൽ അഞ്ച് ബ്ലോക് ഉണ്ടായിരുന്നതായും പോസ്റ്റ്മോർടെത്തിൽ കണ്ടെത്തി. അതേ സമയം റഫീഖിന്‍റെ കഴുത്തിന് പിടിച്ചതിന്‍റെ ചെറിയ പരിക്കും പോസ്റ്റ്മോർട്ടത്തിൽ സുചിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത് മരണകാരണമല്ലെന്നാണ് വിലയിരുത്തൽ, റഫീഖിന്‍റെ മൃതദേഹം പോസ്റ്റ്മോർടെത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. പരിയാരം സി എച് സെന്‍ററിൽ കുളിപ്പിച്ചു. തുടര്‍ന്ന് ദേളിയിലെ വീട്ടിലെത്തിച്ച ശേഷം ഖബറടക്കും. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കാസർകോട് കിംസ് – അരമന ആശുപത്രി പരിസരത്ത് വെച്ചാണ് റഫീഖ് മരിച്ചത്. കുമ്പള സ്വദേശിയായ സ്ത്രീയെ ശല്യം ചെയ്തുവെന്നാരോപിച്ച് റഫീഖും സ്ത്രീയും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിനിടെയിൽ സ്ത്രീ റഫീഖിനെ അടിച്ചതോടെ യുവാവ് സ്ഥലം വിട്ടു. ബഹളം കേട്ടെത്തിയവരോട് റഫീഖ് തന്നെ ശല്യപ്പെടുത്തിയ കാര്യം അറിയിച്ചതോടെ സ്ഥലത്തുണ്ടായിരുന്ന ആള്‍കൂട്ടം പിന്തുടർന്ന് പിടിച്ച് ആശുപത്രി പരിസരത്ത് കൊണ്ടുവന്നപ്പോഴെക്കും കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിനിടെയിൽ റഫീഖിനെ ആൾക്കൂട്ടം അടിച്ചു കൊന്നതാണെന്ന ആരോപണം ഉയർന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ സ്ഥലത്തെ സി സി ടി വി ദൃശ്യം പോലീസ് പരിശോധിച്ചു. ഇതിൽ ഉന്തും തള്ളും മാത്രമേ ഉണ്ടായിരുന്നുള്ളു. ദേഹത്ത് പരിക്കും പൊലീസ് ഇന്‍ക്വസ്റ്റില്‍ കണ്ടെത്താനായില്ല. ഹൃദയാഘാതമാകാം മരണകാരണമെന്ന് പൊലീസ് സൂചിപ്പിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!