രണ്ടു ഗോളടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ: രണ്ടാം മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ ‘പഞ്ചർ’ ആക്കി പോർച്ചുഗൽ (5–0)

ഹൂസ്റ്റൺ: ഫിഫ ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ തോൽപ്പിച്ച് പോർച്ചുഗൽ. മറുപടിയില്ലാത്തെ അഞ്ച് ഗോളുകൾക്കാണ് പോർച്ചുഗലിന്റെ വിജയം. 6, 17, 39, 60, 87 മിനിറ്റുകളിലാണ് പോർച്ചുഗലിന്റെ ഗോളുകൾ പിറന്നത്. സൂപ്പർ താരം റൊണാൾഡോ ഇരട്ടഗോേളുമായി തിളങ്ങി. മത്സരത്തിന്റെ ആറാം മിനിറ്റിൽ വലതു വിങ്ങിൽനിന്നു കാൻസെലോ നൽകിയ ക്രോസ് പോസ്റ്റിന് മുന്നിലായി നിന്ന റൊണാൾഡോ ഷൂട്ട് ചെയ്ത് പോസ്റ്റിലെത്തിക്കുകയായിരുന്നു. ഈ ലോകകപ്പിൽ റൊണാൾഡോയുടെ ആദ്യ ഗോൾ. തുടർച്ചയായ ആറു ലോകകപ്പുകളിൽ ഗോളടിക്കുന്ന താരമെന്ന നേട്ടവും റൊണാൾഡോ സ്വന്തമാക്കി.
നാലാം മിനിറ്റിൽ ലഭിച്ച മികച്ചൊരു അവസരം റൊണാൾഡോ പാഴാക്കിയ നിരാശയിലിരിക്കുമ്പോഴാണ് തൊട്ടടുത്ത മിനിറ്റിൽ താരത്തിന്റെ സൂപ്പർ ഗോൾ എത്തുന്നത്. 17–ാം മിനിറ്റിൽ പോർച്ചുഗലിന് ലഭിച്ച ഫ്രീകിക്കും ടീം മുതലാക്കി. പോർച്ചുഗലിന് വേണ്ടി ഫ്രീകിക്ക് എടുത്ത നൂനോ മെൻഡിസ് തൊടുത്ത ലോവർ ഷോട്ട് ഉസ്ബെക് പ്രതിരോധവും മറികടന്ന് പോസ്റ്റിന്റെ ഇടതുമൂലയിലൂടെ വലയിലേക്ക്.
രണ്ട് ഗോളുകൾക്ക് മറുപടി നൽകാൻ ഉസ്ബെക്ക് താരങ്ങൾ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് ഹൈഡ്രേഷൻ ബ്രേക്ക് വിളിക്കുന്നത്. 29–ാം മിനിറ്റിൽ ഉസ്ബെക്കിസ്ഥാൻ താരം ജനീവിന്റെ കലക്കൻ ഷോട്ട് പോർച്ചുഗൽ വല കുലുക്കിയെങ്കിലും വാർ പരിശോധനയിൽ ഫൗൾ കണ്ടെത്തിയതിനെ തുടർന്ന് റദ്ദാക്കി. പത്തു മിനിറ്റിനുള്ളിൽ ഉസ്ബെക്കിസ്ഥാന് റൊണാൾഡോ വക അടുത്ത പ്രഹരം. 39-ാം മിനിറ്റിൽ സ്വന്തം പകുതിയിൽനിന്നു പന്തുമായി മുന്നേറിയ ബ്രൂണോ ഫെർണാണ്ടസ് സെന്റർ ഹാഫ് പിന്നിട്ടതും ബോൾ വലതു വിങ്ങിലുള്ള റൊണാൾഡോയ്ക്ക് കൈമാറി. ബോക്സികനത്തുവച്ച് ബോൾ സ്വീകരിച്ച റൊണാൾഡോ തൊടുത്ത ക്രോസ് ഷോട്ട് പോസ്റ്റിന്റെ ഇടതു മൂലയിലൂടെ ഗോൾവല കുലുക്കി. ലോകകപ്പിൽ റൊണാൾഡോയുടെ പത്താം ഗോൾ. പോർച്ചുഗൽ–3 ഉസ്ബെക്കിസ്ഥാൻ-0.
ഗോൾ മടക്കാൻ ഉസ്ബെക്കിസ്ഥാനും അവസരങ്ങൾ ലഭിച്ചെങ്കിലും അവ പാഴായി.ആദ്യ പകുതിയുടെ ഇൻജറി ടൈമിൽ റൊണാൾഡോയ്ക്ക് ഹാട്രിക് തികയ്ക്കാൻ ലഭിച്ച സുവർണാവസരം നഷ്പ്പെട്ടും. പോസ്റ്റിന് തൊട്ടുമുന്നിൽനിന്നു ഷോട്ട് തൊടുക്കാനൊരുങ്ങിയതും ഗോൾ കീപ്പർ ചാടിവീഴുകയായിരുന്നു. ലക്ഷ്യം തെറ്റിയ താരത്തിന്റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക് തെറിച്ചു.

